ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Sunday, April 29, 2007

സന്തോഷ ജ്നമദിനം കുട്ടിക്ക്...

പൊന്നമ്പലത്തിന്റെ ഒന്നാം പിറന്നാളായിരുന്നു. ഈ ഒരു വര്‍ഷം കൊണ്ട്, എനിക്കു ബൂലോഗത്തിനുള്ളിലും പുറത്തുമായി അനേകം സൌഹൃദ ബന്ധങ്ങള്‍ ലഭിച്ചു. അതിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ മനമാര്‍ന്ന നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. ഒരു വല്യ സംഭവമൊന്നും അല്ലെങ്കിലും, എന്നെയും കൂട്ടത്തില്‍ കൂട്ടിയതിനു ചേട്ടന്മാരോട് വളരെ നന്ദി....!!!

പൊന്നമ്പലത്തിന്റെ ഈ അലമ്പ് ബ്ലോഗ് വായിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ക്ഷമക്കുള്ള അവാര്‍ഡ് കിട്ടട്ടെ :)

പ്രോത്സാഹനവും പിന്തുണയും ഇനിയും പ്രതീക്ഷിച്ചു കൊണ്ട്

പൊന്നമ്പലം

Sunday, April 8, 2007

ഒരു ടൂവീലര്‍ കഥ

പാത്രപരിചയമാവട്ടെ ആദ്യം. നമ്മുടെ കഥയിലെ നായകന്റെ പേര് മൊട്ട കുമാര്‍. മറ്റൊരു കഥാപാത്രത്തിന്റെ പേര് ചാറ്റു. ഇനി ശകലം ചരിത്രം. ഈ മൊട്ട മൊട്ട എന്ന് പറയുന്ന സാധനം ഒരു വമ്പന്‍ ഉരുപ്പടിയാണ്. ആളുകളെ ചിരിപ്പിക്കുക എന്ന കലയില്‍ അഗ്രഗണ്യന്‍. ഉദാ: ഒരു ദിവസം ഒഫീസിലെ റ്റീ റൂമില്‍ എല്ലാരും ഇരിക്കുന്നു (ചായ കുടിക്കാന്‍ തന്നെ). എല്ലാരും ഭയങ്കര സീരിയസ്സായിരിക്കുന്നു. മൊട്ട മുരടനക്കി എല്ലാരേം ശ്രദ്ധിപ്പിക്കാന്‍ ശ്രമിച്ചു. റ്റീ റൂമില്‍ രണ്ട് വേസ്റ്റ് ബിന്‍ ഇരിപ്പുണ്ട്. ഒന്ന് പെഡല്‍ ചവിട്ടി തുറക്കുന്നതും, പിന്നെ സാധാരണ പോലെ തുറന്ന് തന്നെ ഇരിക്കുന്നതും. ഒട്ടൊരു ബഹളത്തോടെ മൊട്ട വേസ്റ്റ് ബിന്നിന്റെ പെഡല്‍ ആഞ്ഞ് ചവിട്ടി. എന്നിട്ട് കയ്യിലിരുന്ന റ്റീ ബാഗപ്പുറത്തിരുന്ന തുറന്ന ബിന്നിലിട്ടു. എന്നിട്ടൊരട്ടഹാസം... പറ്റിച്ചേ, പറ്റിച്ചേ... വേസ്റ്റ് ബാസ്കറ്റിനെ പറ്റിച്ചെ... ഇതാണ് മൊതല്. ചാറ്റര്‍ജി ആളൊരു മാന്യനാ... ശെരിക്കും മാന്യന്‍. പണ്ട് ബ്രോക്കര്‍ പറഞ്ഞ പോലെ ഇടക്കിടെ ഉള്ളി തിന്നുന്ന സ്വഭാവം മാത്രം ഉണ്ട്.

മൊട്ടക്ക് റ്റൂ വീലര്‍ ലൈസന്‍സ് എടുക്കാന്‍ മോഹമുദിച്ചു. പക്ഷേ ഓടിച്ച് പഠിക്കാന്‍ ഒരു വണ്ടി ഇല്ല. ഒടുവില്‍ ഞാന്‍ ഡ്രൈവിങ് പഠിപ്പിച്ച് കൊടുക്കാം എന്നേറ്റു. വര്‍ഗീസിന്റെ പഴയ ഒരു ലാമ്പി ഞാന്‍ കടമെടുത്തു. അതിലാണ് മൊട്ട, ഗണേഷ് ശ്രീകുമാര്‍ എന്നിവര്‍ റ്റൂ വീലര്‍ പഠിച്ചത്. ഇവരെ മൂന്ന് പേരെയും കൊണ്ട് ഞാന്‍ ലഞ്ച് ടൈമില്‍ ജവഹര്‍ നഗറിന്റെ ഉള്ളിലേക്ക് പോകും. അവിടെയാകുമ്പോള്‍ തിരക്കുള്ള റോഡ് അല്ല. അങ്ങനെ പഠിപ്പ് തുടങ്ങി. എന്തായാലും രണ്ട് ദിവസം കൊണ്ട് ആ റോഡ് വൃത്തിയായി. സ്കൂട്ടര്‍ കൊണ്ട് റോഡ് തൂക്കുകായിരുന്നു മൂന്ന് പേരും. അങ്ങനെ ഒരു വിധം ഗിയര്‍, ക്ലച്ച്, ബ്രേക്ക് ആക്സിലറേറ്റര്‍ എന്നിങ്ങനെയൊക്കെയുള്ള കിടുപിടികള്‍ എവിടെയൊക്കെയാണെന്ന് അല്ലാരും കാണാപ്പാടം പഠിച്ചു.

പെട്ടെന്ന് ലഭിച്ച (അമിതമായ) ഒരു ആത്മവിശ്വാസത്തിന്റെ പേരില്‍ മൊട്ട ചാറ്റുവിനോട് സ്കൂട്ടറിന്റെ ചാവി ചോദിച്ചു. ചാറ്റുവിന്റേത് കിടിലം സ്കൂട്ടറാ. വെസ്പ സെലക്റ്റ് 2. ലാമ്പി അടക്കമുള്ള ഒരു വണ്ടിയാണ്. ക്ലച്ച് വിട്ടെടുത്താല്‍ അവന്‍ ഓഫ് ആയിപോകും. വെസ്പയാണെങ്കില്‍ ചാടും. ഈ ഡിഫറന്‍സ് ഒന്നും അറിയാതെയാണ് മൊട്ട ചാവി ചോദിച്ചത്. മടിച്ച് മടിച്ചാണെങ്കിലും ചാറ്റു ചാവി കൊടുത്തു. ബിജേഷിന് സന്തോഷമാ‍യി. എല്ലാരോടും ഓടിനടന്ന് റ്റാറ്റ കാണിച്ചിട്ട് മൊട്ട വണ്ടി എടുത്തു. ഫസ്റ്റ് കിക്കില്‍ തന്നെ വണ്ടി ചാലുവാക്കി!ആത്മവിശ്വാസം റൈസ് റ്റു റ്റൂ!

അങ്ങനെ ബിജേഷിന്റെ കന്നി യാത്ര(ലൈസന്‍സ് ഇല്ലാതെ). കുറച്ച് കഴിഞ്ഞ് മൊട്ട ഓടിവരുന്നത് കണ്ടു. ചാറ്റര്‍ജിക്ക് റ്റെന്‍ഷനായി. ഡാ... വണ്ടിയെവിടെ? ബിജ്: താഴെയുണ്ട്. ഷിജൂ ഒരു (മോണിറ്ററിന്റെ)കാഡ്ബോഡ് പെട്ടിയെടുത്തോണ്ട് താഴോട്ട് വാ. എന്ന് പറഞ്ഞ് താഴേക്ക് ഓടി. ചാറ്റു പിറകേ ഓടി. പടിക്കെട്ടിറങ്ങുമ്പോള്‍ ചാറ്റു ചോദിച്ചു: എന്തിനാ പെട്ടി?

മൊട്ട: വണ്ടി ചെറുതായൊന്ന് തട്ടി.
ചാ: അയ്യൊ? എന്ത് പറ്റി?
മൊ: വരുന്ന വഴി ഒരു പോസ്റ്റ് ഉണ്ടായിരുന്നു അതിലിടിക്കണ്ടാന്ന് കരുതി ഒന്ന് വെട്ടിച്ചു. അപ്പൊ മതിലിലിടിച്ചതാ. (സോ സിമ്പിള്‍)
ചാ: അതിന്റെന്തിനാ പെട്ടി?
മൊ: നീ വാ കാണിച്ചു തരാം.

ചാറ്റര്‍ജിയുടെ പിന്നത്തെ റെസ്പോണ്‍സ് സദ്ഗുരു ശ്രീ പച്ചാളം ഭാസിയുടേത് പോലെയായിരുന്നു! കരയണോ ചിരിക്കണോ എന്നറിയാത് കണ്‍ഫ്യൂസ് ആയി നിന്നു. വണ്ടിയുടെ കണ്ടിഷന്‍ എക്സെലന്റ്. ബോഡി ഇല്ല. ഹെഡ്ലൈറ്റ് ഇല്ല. മിറര്‍ ഒടിഞ്ഞു. ഇതൊക്കെ പെറുക്കി ഇടാനാണ് ആ പെട്ടി.ക്ലച്ച്-ബ്രേക്ക് ലിവറുകളും നാസ്തി! ചുരുക്കത്തില്‍ പറഞ്ഞാല്‍ വണ്ടി ഇരുമ്പായി.

ചാ: നീ ഇപ്പൊ എവിടെപ്പോയതാ?
മൊ: കുറച്ച് പച്ചക്കറി വാങ്ങാന്‍ പോയതാ.

ചാ: എന്നിട്ട് പച്ചക്കറിയെവിടെ?
മൊ: കടയിലെത്തിയപ്പോഴാ ഓര്‍ത്തത് എന്റെ വീട്ടില്‍ അടുപ്പില്ലല്ലോ. പിന്നെ ഞാന്‍ തിരിച്ചു പോന്നു.

ചാറ്റര്‍ജിയുടെ കണ്ട്രോള്‍ വിട്ടു. ഇല്ലാത്ത അടുക്കളയില്‍ കൂട്ടാന്‍ വെക്കാന്‍ പോയതു കൊണ്ടേ വണ്ടി വെറും ആക്രിയായി മാറിയത് കണ്ട്.

ഒടുവില്‍ കഴിഞ്ഞ ദിവസം അത് ഒരു പാണ്ടിക്ക് വിറ്റു. 750 ഇന്ത്യന്‍ രൂപ.!
ചാറ്റു ഒരു സെക്കന്‍ഡ് ഹാന്‍ഡ് സ്പ്ലെന്‍ഡറ് വാങ്ങി.
മൊട്ട ഇന്നലെ ഒരു ഫോറ്ഡ് കാര്‍ എടുത്തു.

(കലികാല വൈഭവം)

Monday, April 2, 2007

അന്നദാനം മഹാദാനം.

അന്നദാനത്തിന്റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്.

കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്‍ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി. ഉള്ള ആപ്പിളും, മുന്തിരിയുമെല്ലാം തന്നെ സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ളതാണ്. വൈകുന്നേരമായപ്പോഴേക്കും കര്‍ണ്ണന്‍ ഒരു സൈഡായി. കട്ടയും പടവും മടങ്ങിയ കര്‍ണ്ണന്‍ കൃഷ്ണനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. ഒന്നും തിന്നാനും കുടിക്കാനും തരാതെ എന്ത് സ്വര്‍ഗ്ഗം? സുയോധനന് എല്ലാ സൌഭാഗ്യവും ഉണ്ട്. എനിക്ക് ഭക്ഷണവും വെള്ളവും ഇല്ല. എന്നിങ്ങനെ പരാതികള്‍ ലിസ്റ്റ് ഇട്ടു.

കൃഷ്ണന്‍:നീ ഭൂമിയില്‍ എന്തൊക്കെ ചെയ്തൊ, അതനുസരിച്ചാണ് സ്വര്‍ഗ്ഗത്ത് നിനക്ക് ഓരോ സൌകര്യങ്ങള്‍ കിട്ടുന്നത്. എന്നെങ്കിലും ദാഹിച്ച് വരുന്ന ഒരാള്‍ക്ക് വെള്ളമോ, വിശന്ന നടന്ന ഒരാള്‍ക്ക് ഭക്ഷണമോ നീ കൊടുത്തിട്ടുണ്ടോ? കൊടുത്തതെല്ലാം സ്വര്‍ണ്ണവും, വെള്ളിയും രത്നങ്ങളുമല്ലെ? പിന്നെ നിനക്ക് സ്വര്‍ഗ്ഗത്തിലെങ്ങനെ ഭക്ഷണം കിട്ടും?.

കര്‍ണ്ണന്‍ ആകെ വിഷമത്തിലായി.

കര്‍ണ്ണന്‍: ഭക്ഷണം കിട്ടാന്‍ ഒരു വഴിയും ഇല്ലെ?

കൃഷ്ണന്‍: എന്നെങ്കിലും ആര്‍ക്കെങ്കിലും അന്നദാനം നടത്തുന്ന സ്ഥലത്തേക്ക് നീ വഴി പറഞ്ഞു കൊടുത്തിട്ടുണ്ടോ?

കര്‍ണ്ണന്‍: ഉണ്ട്. ഒരിക്കല്‍ സുയോധനന്‍ അന്നദാനം നടത്തിയപ്പോള്‍ ഒരാള്‍ക്ക് ആ സത്രത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൃഷ്ണന്‍: എന്നാല്‍ നീ അന്ന് ചൂണ്ടിയ ആ വിരല്‍ ഇപ്പോള്‍ നുണഞ്ഞ് നോക്കൂ.

കര്‍ണ്ണന്‍ ഭഗവാനെ അനുസരിച്ചു. വലതു കയ്യിലെ ചൂണ്ടുവിരല്‍ നുണഞ്ഞ കര്‍ണ്ണന് വിശപ്പ് മാറി എന്ന് ഐതീഹ്യം. അന്നദാന സത്രത്തിലേക്ക് ചൂണ്ടിക്കാട്ടിയ വിരലിന് ഇത്രയും പുണ്യമെങ്കില്‍, അന്നദാനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയം.

അന്നദാനം മഹാദാനം.