ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Friday, November 16, 2007

പ്രയാണം- ഒരു പുനര്‍ചിന്തനം

വിശ്വജിത് എന്ന ബ്ലോഗര്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ ചിന്തിപ്പിക്കുന്നതായിരുന്നു.
(http://vishumalayalam.blogspot.com/2007/11/blog-post.html). അതിനെക്കുറിച്ചു കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഒരു കമന്റ് ഇടാം എന്നു തോന്നി. അത് ഒരു പോസ്റ്റ് ആയി പരിണമിച്ചു പോയി.

പ്രിയപ്പെട്ട വിശ്വജിത്ത്,

സത്യസന്ധമായ ഒരു അനുഭവ ലേഖനം വായിച്ച സുഖത്തോടെ, സന്തോഷത്തോടെയാണു ഞാന്‍ ഈ മറുപടി എഴുതുന്നത്. ഇത് ചെന്നൈയുടെ ഒരു മുഖം മാത്രമാണത്. താങ്കള്‍ കണ്ടത് ദൈന്യതയുടെ മുഖമാണെങ്കില്‍, ഭ്രമിപ്പിക്കുന്നതും, മോഹിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതുമായി പല പല മുഖങ്ങള്‍. ഇവിടെ ജീവിതത്തിന്റെ താളം വ്യത്യസ്തമാണ്. ആരും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല. വേഗത്തിന്റെ വിവേകത്തിന്റെയും ഒരു ബ്ലെന്‍ഡ് ആണു ചെന്നൈ എന്നു ഞാന്‍ പറഞ്ഞാല്‍ അതില്‍ അതിശയോക്തി കാണേണ്ടതില്ല. ഓരോരുത്തര്‍ക്കും അവരവരുടെ രീതി. താങ്കള്‍ കണ്ട സ്ഥലം സൈദാപ്പേട്ടയാണെന്നു ഞാന്‍ ഊഹിക്കുന്നു. ഇവിടെ നടപ്പാത വൃത്തികേടാണ് എന്നു പറഞ്ഞില്ലേ. ആ പാലത്തിന്റെ ശരിയായ ഉപയോക്താക്കള്‍ തന്നെയാണ് അതിനെ തെറ്റായി ഉപയോഗിക്കുന്നത്. നമ്മള്‍ കൂടെ അനുഭവിക്കേണ്ടി വരുന്നു എന്നത് വാസ്തവം. തലേലെഴുത്ത് എന്നല്ലാതെ എന്തു പറയാന്‍!!? താങ്കള്‍ മൈലാപ്പൂര്‍, അല്ലെങ്കില്‍ നുങ്കമ്പാക്കം ഏരിയായില്‍ പോയി നോക്കൂ, എത്ര ഭംഗിയുള്ള സ്ഥലമാണെന്നോ.

ഇവിടെ സാധാരണക്കാരനെ കാണാം. ഇതേ സാധാരണക്കാരന്‍ കാശ് പൊട്ടിക്കുന്നത് കാണണമെങ്കില്‍ ചെന്നൈ സില്‍ക്ക്‌സിലോ ശരവണാ സ്റ്റോര്‍സിലോ ചെന്നാല്‍ മതി. അത് ഒരു വശം, മറുവശത്ത്, അല്പ വസ്ത്രധാരികളായ പരിഷ്കാരക്കോമരങ്ങള്‍, ആണും പെണ്ണും ചെറുതും വലുതും എല്ലാം ഒന്നു “യോ” ആകുന്നതു കാണണമെങ്കില്‍ സ്പെന്‍സര്‍ പ്ലാസായിലോ സിറ്റി സെന്ററിലോ പോയാല്‍ മതി. അതിലും ഭ്രമ്യമായ രംഗം കാണാന്‍ 100 ഫീറ്റ് റോഡിലെ മില്യണ്‍ ഡോളര്‍ പബ്ബിലോ, ലൈറ്റ് ഹൌസിനടുത്തുള്ള ദി പബ്ബിലോ പോയാല്‍ മതി. പക്ഷേ ഇവിടൊക്കെ ബാധകമായ ആ നിയമം പാലിച്ചാല്‍ നന്ന്... “ദര്‍ശനേ പുണ്യം, സ്പര്‍ശനേ പാപം -സലിം കുമാര്‍”

ഇതൊക്കെ ഭ്രമിപ്പിക്കുന്ന രംഗമാണെങ്കില്‍, ഭയപ്പെടുത്തുന്നവ പുതുപ്പേട്ട, റായപ്പേട്ട, റാണിപ്പേട്ട, റായപുരം, എണ്ണൂര്‍, വ്യാസര്‍പാടി എന്നിവയാണ്. മേല്‍പ്പറഞ്ഞതൊക്കെ മെയിന്‍ ഏരിയ മാത്രം. ഇതിനെ ചുറ്റിപ്പറ്റി പല സ്ഥലങ്ങളിലും ഗൂണ്ടാ പ്രവര്‍ത്തനങ്ങളും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നു.

എന്തായാലും പുരോഗമനം എന്നത് ആരു ഭരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല. വ്യവസായ സംരംഭങ്ങളാട്ടെ, ഇന്‍ഫ്രാസ്ട്രചര്‍ ഡെവലപ്മെന്റാട്ടെ വേറെന്തും ആയിക്കൊള്ളട്ടെ. തങ്ങള്‍ക്കുള്ള കട്ടിങ് എടുത്തശേഷം അവര്‍ കാര്യങ്ങള്‍ വെടിപ്പായി തീര്‍ക്കുന്നു. നമ്മുടെ നാട്ടില്‍ അഴിമതി മാത്രമേ നടക്കുന്നുള്ളൂ. ഇവിടെ അഴിമതി നടക്കും. പക്ഷേ തുടങ്ങിയ പ്രോജക്റ്റും മാന്യമായ രീതിയില്‍ തന്നെ തീര്‍ക്കുന്നു. അത് മതി. അഴിമതി നിര്‍ത്താന്‍ എന്തായാലും നിര്‍വ്വാഹമില്ല. പിന്നെ അഴിമതി+ഡെവലപ്മെന്റ് എങ്കിലും നടക്കട്ടെ. ദാരിദ്ര്യ രേഖക്കു താഴെ ഉള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോഴത്തെ മൈനോരിറ്റി ഗവണ്മന്റിനു പോലും സാധിച്ചിട്ടില്ല എന്നത് സത്യം തന്നെ. പക്ഷേ, മദ്ധ്യവര്‍ഗ്ഗ/ഉപരിവര്‍ഗ്ഗ ജീവിതം ചെന്നൈയെ സംബന്ധിച്ചിടത്തോളം സ്വസ്ഥവും സമാധാനപരവുമാണ് എന്നതാണ് എന്റെ അനുഭവം, അഭിപ്രായം.

എന്ന് സ്വന്തം
പൊന്നമ്പലം

Monday, November 12, 2007

പ്രേതം

ആദ്യമേ കൈപ്പള്ളി അണ്ണനൊരു നന്ദി. പൊഹപ്പടം എങ്ങനെ എടുക്കാം എന്ന അണ്ണന്റെ പോസ്റ്റാണ്‌ ഈ പടം പോസ്റ്റ് ചെയ്യാനുള്ള മൂലകാരണം. പക്ഷേ, അണ്ണന്‍ പറഞ്ഞ റിമോട്ട് ഫ്ളാഷോ, ഒരു ട്രൈപ്പോടോ എനിക്കില്ല. എല്ലാം ഒപ്പിക്കലാണ്‌. എതിര്‍വശത്തെ ഫ്ളാഷായി ഉപയോഗിച്ചത് എന്റെ സോണി എറിക്സണ്‍ കാമറയുടെ ലൈറ്റ് ആണ്‌. എന്നെ തല്ലല്ലും...

ഒരു കാര്യം പഠിച്ചാല്‍ പ്രായോഗികമായി ഒന്നു ശ്രമിച്ചു നോക്കുന്നത് നല്ലതല്ലേ?

Attributes: ഇതില്‍ എന്തെങ്കിലും ശരിയായിട്ടുണ്ടെങ്കില്‍ അത് കൈപ്പള്ളി അണ്ണനു ഡെഡിക്കേറ്റ് ചെയ്യുന്നു. തെറ്റായിട്ടുള്ളത് ഞാന്‍ ചെയ്തത്!

Sunday, November 11, 2007

ബോമ്പേന്തിയ പൊന്നമ്പലം!!

ഈ ദീപാവലി അടിച്ചു പൊളിച്ചു. കുറേ വായു മലിനീകരണവും ശബ്ദമലിനീകരണവും ഒക്കെ നടത്തിയപ്പോള്, എന്തെന്നില്ലാത്ത ഒരു സന്തോഷം !

ഇപ്രാവശ്യം പാപ്പനങ്കോട്ടുള്ള പൂഴിക്കുന്നില്‍ ചെന്ന് കുറെ അമിട്ടുകള്‍ മേടിച്ചു. അപ്പോളാണ്‌ ഒരു ഫോട്ടോ എടുത്താലെന്താ എന്ന ചിന്ത ഉദിച്ചത്... എടുത്തു കഴിഞ്ഞപ്പോള്, ഒരു ദേ-ജാഉ!!!



No provocation intended!!

[Smoking is injurious to health]

Friday, October 26, 2007

പോണ്ടിച്ചേരിയിലെ പാര്‍ക്കില്‍ നിന്നും...

ഹായ്,

നങ്കനല്ലൂരിലെ വീട്ടില്‍ ഫാനും നോക്കി കിടന്ന എനിക്ക് പെട്ടെന്നൊരു ബോധോദയത്തിന്റെ പേരില്‍ അടുത്ത റൂമില്‍ കിടന്ന പ്രേമനേം കൂട്ടി നേരെ വിട്ടു പോണ്ടി. പുതിയ ബൈക്കില്‍, ഈസ്റ്റ് കോസ്റ്റ് റോഡ് വഴി. ടോപ്പ് സ്പീഡ് ഹിറ്റ് 110കി.മീ/മണിക്കൂര്‍ (ഇന്ത്യയിലെ 110 കി മീ). 158 കി മീ താണ്ടാന്‍ ഞങ്ങള്‍ എടുത്ത സമയം ഒരു മണിക്കൂര്‍ 40 മിനിറ്റ്!! ഏകദേശം 300 ഓളം ഫോട്ടോസ് എടുത്തു.

ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുന്നതിന്നിടയില്‍ കൊള്ളാം എന്ന് എനിക്ക് തോന്നിയ ഒരു പടം. ഇത് പോണ്ടിച്ചേരിയിലെ അണ്ണാ പൂങ്കാവനത്തില്‍ നിന്നും എടുത്തത്. HDRI(High Dynamic Range Imaging) എന്ന ടെക്നിക്ക്(?) ആണെന്ന് ഒരു സുഹൃത്ത് പറഞ്ഞു തന്നു. ഒരേ ദൃശ്യം വിവിധ എക്സ്പോഷറുകളില്‍ എടുത്തിട്ട്, ബ്ലെന്‍ഡ് ചെയ്ത് ഉണ്ടാക്കുന്ന വിദ്യ. ഇതില്‍ കുഴപ്പങ്ങള്‍ കാണും. കാരണം ട്രൈപ്പോഡ് വച്ച് എടുക്കേണ്ടുന്ന ഈ പടം ഞാന്‍ ട്രൈപ്പോഡ് ഇല്ലാതെ ആണ്‍് എടുത്തത്.


Pondicherry!

ക്യാമറ: നിക്കണ്‍ എല്‍ 10

എല്ലാ ഫോട്ടോകളും ഹാര്‍ഡ് ഡിസ്കില്‍ കോപ്പി ചെയ്തു വച്ചു. ഈ ഫോട്ടോ മാത്രം അപ്ലോഡ് ചെയ്തു. കഴിഞ്ഞാഴ്ച ഡിസ്ക് “ഗുബേ” ആയി! ബാക്കി എല്ലാ ഫോട്ടോസും ജബ ജബ! ഇതുമാത്രം മിച്ചം!!!

Friday, October 19, 2007

ആരോ ഉണ്ടാക്കി വിട്ടു!!!

പണ്ട് ഏതോ സ്കൂളിലെ ഏതോ ക്ലാസ്സില്‍ നടന്ന ഒരു സംഭവം.

ക്ലാസ്സില്‍ ടീച്ചര്‍ ബോര്‍ഡിലെന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അപ്പൊഴുണ്ട് ടീച്ചറുടെ തലയില്‍ തന്നെ ഒരു പേപ്പര്‍ അമ്പ് (ആരോ) ക്രാഷ്‌ലാന്‍ഡ് ചെയ്തു.

ടീച്ചര്‍ : ആരാടാ ക്ലാസില്‍ അമ്പ് പറത്തിയത്?
ക്ലാസ്സ് : (നിശ്ശബ്ദം)
ടീച്ചര്‍ : ആരോ ഉണ്ടാക്കി വിട്ടു!



ബൂലോക വാസികളേ,

ഒരു ചെറിയ സഹായ അഭ്യര്‍ത്ഥനയുമായാണ് അടിയന്‍ ഇന്നു നിങ്ങളുടെ മുന്നില്‍ എത്തുന്നത്.

60.243.224.246 എന്ന ഐ.പിയില്‍ നിന്നും കമന്റിടുന്ന മഹാനുഭാവന്‍ ആരാണെന്ന് എനിക്കൊന്നറിഞ്ഞാല്‍ കൊള്ളാം.

ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ രണ്ട് പ്രൊഫൈലുകള്‍ ഞാന്‍ കണ്ടുപിടിച്ചു കഴിഞ്ഞു. ഇനി മിനിമം ഒരു പ്രൊഫൈല്‍ കൂടി കാണണം.

ബൂലോകത്തെ ടെക്നോക്രാറ്റുകള്‍ ഒന്നാഞ്ഞു ശ്രമിച്ചാല്‍ (ഒരുപാട് ആയണ്ടാ) കിട്ടാവുന്ന ഒരു ചെറു ഇന്‍ഫൊര്‍മേഷന്‍ ആണിത്. സഹായിക്കൂ. മലയാളം ബ്ലോഗുകളുടെ നിലവാരം തീരെ കുറഞ്ഞുപോകാതിരിക്കാന്‍ നിങ്ങളും കൂടി സഹായിച്ചു എന്നേ വരൂ. ഇതാരാണ് എന്ന് അറിഞ്ഞിട്ട് ആളിനെ അടിച്ചൊതുക്കാനൊന്നുമല്ല. പക്ഷേ എല്ലാരും അറിഞ്ഞിരിക്കണമല്ലോ, നമ്മുടെ കൂടെ ഇരുന്നു കുഴി മാന്തുന്നത് ആരാണെന്ന്! വേണ്ടേ?

ഒരു ക്ലൂ കൂടി തരാം- ആള് ബെങ്കളൂരുകാരനാണ്.

ചേ ക്കാ: ഡേയ് ചാത്താ, നീ തന്നേടേ?

Sunday, September 16, 2007

രത്നാകരന്‍ മുതല്‍ ബാലുമാഷ് വരെ

ഡിസ്ക്ലൈമര്‍: ഈ ഒരു പോസ്റ്റ് കൊണ്ട്, ആരെങ്കിലും നന്നാവണം എന്നെനിക്ക് നിര്‍ബ്ബന്ധം ഒന്നുമില്ല. വായിക്കുന്നവര്‍ക്ക് കമന്റ് ഇടാനുള്ള സൌകര്യം ഉണ്ട്.

ഒരു കാട്ടില്‍, കള്ളനായി ജീവിച്ച രത്നാകരന്‍, മോശപ്പെട്ട ആ തൊഴില്‍ വിട്ട്, നല്ലവനായി. ഈശ്വരനെ ധ്യാനിച്ച് തപസ്സിലിരുന്ന അവനെ ചിതല്‍ മൂടി. അങ്ങനെ വാത്മീകത്താല്‍ മൂടപ്പെട്ടവനെ സപ്തര്‍ഷികള്‍ വാത്മീകി എന്ന് വിളിച്ചു. ആ വാത്മീകി എഴുതിയ ഒരു കഥയാണ്, രാമായണം. -ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളല്ലേ? അതെ. ഇനി പറയാന്‍ പോകുന്നതും എല്ലാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെ. പക്ഷേ പലരും അത് മറന്നു പോയി എന്ന് പൊന്നമ്പലത്തിനു തോന്നുന്നു! (ങെ ഇതെന്താ ഞാനും പടം വരക്കാന്‍ തുടങ്ങിയോ ഭഗവാനേ?!)

രാമായണവും മഹാഭാരതവും ഭാരതത്തിന്റേതെന്ന് കരുതപ്പെടുന്ന രണ്ട് ഇതിഹാസങ്ങള്‍ ആണ്. ഇതിഹാസം എന്നത് ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതി + ഇഹ + ആസം (ഇങ്ങനെ ഇവിടെ സംഭവിച്ചിരുന്നു) എന്നാണ്. പക്ഷേ ഇപ്പോ ചിലര്‍ പറയുന്നത് കേട്ടാല്‍ തോന്നും, ഇതി + ഹാസം ആണെന്ന്.

രാമായണത്തിനും മഹാഭാരതത്തിനും ഉള്ള ഒരു പ്രധാന വ്യത്യാസം എന്നത്, ഒരു മനുഷ്യന്‍ എങ്ങനെ ആകരുത് എന്നതാണ് മഹാഭാരതം പറയുന്നത്. ഒരു മനുഷ്യന്‍ എങ്ങനെ ആകണം എന്നത് രാമായണവും പറയുന്നു. നോക്കാം,

രാമന്‍ - നല്ല മകന്‍, നല്ല ജ്യേഷ്ഠന്‍, നല്ല ശിഷ്യന്‍, നല്ല യോദ്ധാവ്, നല്ല ഭര്‍ത്താവ്, നല്ല രാജാവ്, നല്ല യജമാനന്‍.
സീത - നല്ല മകള്‍, നല്ല സഹോദരി, നല്ല ഭാര്യ, നല്ല അമ്മ.
ലക്ഷ്മണന്‍ - നല്ല മകന്‍, നല്ല അനിയന്‍, നല്ല ശിഷ്യന്‍, നല്ല യോദ്ധാവ്.
ഹനുമാന്‍ - നല്ല സേവകന്‍, നല്ല തോഴന്‍, നല്ല ദൂതന്‍, നല്ല സംഗീതജ്ഞന്‍, നല്ല മദ്ധ്യസ്ഥന്‍, വാഗ്ചാതുര്യമുള്ളവന്‍.
രാവണന്‍ - നല്ല അച്ഛന്‍ (പില്‍ക്കാലത്ത്) ‍, ഈശ്വര വിശ്വാസി. (സ്വന്തം നാശത്തിനു കാരണം വേറെ ഉണ്ട്)

ധര്‍മ്മപുത്രന്‍ - യുദ്ധത്തില്‍ ദ്രോണരെ ചതിക്കുന്നു. സ്വാര്‍ത്ഥന്‍, ധൂര്‍ത്തന്‍, ചൂതാടി.
ഭീമന്‍ - ആവശ്യമുള്ളപ്പോള്‍ ചിന്തിക്കാത്തവന്‍. എല്ലാരാലും കളിയാക്കപ്പെടുന്നവന്‍.
അര്‍ജ്ജുനന്‍ - അഹങ്കാരി.
കര്‍ണ്ണന്‍ - ആത്മവിശ്വാസം ഇല്ലാത്തവന്‍. ധൂര്‍ത്തന്‍ (അമിതമായ ദാനശീലം)
സുയോധനന്‍ - അമ്മാവന്റെ വാക്കുകള്‍ മാത്രം കേള്‍ക്കുന്നവന്‍ (സ്വയം ചിന്തിക്കാത്തവന്‍)
ശകുനി - പക്ഷഭേദം

പക്ഷേ, എല്ലാരും ഒരുപോലെ ചിന്തിക്കണം എന്ന് നമുക്ക് വാശിപിടിക്കാന്‍ പാടില്ലല്ലൊ.

“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം”

എന്ന മട്ടില്‍, ദോഷൈകദൃക്കുകള്‍ ഒരുപാട് കാണും. ഓരോ കൃതിയും, അതെഴുതിയ ആള്‍ എന്തുദ്ദേശിച്ച് എഴുതിയിരിക്കുന്നു എന്ന് അറിഞ്ഞ് വായിക്കുന്നതാണ് ഉത്തമം. ഇതിഹാസങ്ങളിലും മറ്റും അത് പറഞ്ഞിട്ടും ഉണ്ട്.

രാമന്‍ എന്നത് ഒരു സാങ്കല്‍പ്പിക കഥാപാത്രം ആയിരിക്കാം, ജീവിച്ചിരുന്ന ഒരു വ്യക്തി ആയിരിക്കാം. അതില്‍ കാര്യമില്ല. നമ്മള്‍ ജീവിക്കുന്ന ‘ഇന്ന്’ എന്ന ദിവസം, അതിന്റെ ഔചിത്യത്തെ കുറിച്ചാകണം നമ്മള്‍ ചിന്തിക്കേണ്ടത്. ഉദാഹരണം: മഹാത്മാ ഗാന്ധി, ഒരു നാല് തലമുറകഴിയുമ്പോള്‍ ഇന്ന് രാമായണത്തെ എതിര്‍ത്തവരുടെ പിന്‍‌ഗാമികള്‍ ഉറപ്പായും പറയും, ഗാന്ധി എന്നൊരു മനുഷ്യന്‍ ജീവിച്ചിരുന്നില്ല എന്ന്. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ കഥയാണെന്ന് (അത് ഇപ്പൊ തന്നെ പലരും പറഞ്ഞ് തുടങ്ങി). ഗാന്ധിയുടെ ഫോട്ടോയും വീഡിയോയും എല്ലാം ഗ്രാഫിക്സ് ആണെന്ന്. കാരണം, എന്തുകൊണ്ടാണോ രാമന്‍ എന്നൊരു വ്യക്തി ജീവിച്ചിരിക്കാനിടയില്ലാ എന്ന് ഇവര്‍ പറയുന്നുവോ അതേ കാരണം തന്നെ ഗാന്ധിക്കും സ്യൂട്ട് ആവും! ഇത്ര കഷ്ടതകള്‍ ആരും അനുഭവിക്കില്ല, ഗാന്ധി ഗുജറാത്തിയാണ്! എന്നൊക്കെ...

പിന്നെ ഒരു വാദ പ്രതിവാദങ്ങള്‍ക്കായി വേണമെങ്കില്‍ ഒരു കാര്യം കൂടി പറയാം. പെറ്റ തള്ളയെ ഒറ്റയ്ക്കാക്കീട്ട് നാട് വിട്ടു പോയി എന്ന് യേശുകൃസ്തുവിനെ കുറിച്ച് ആരും പറയില്ല. പക്ഷേ, കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ചു പോയ രാമനെ പറയാം, അതിനു കാരണം എന്താണെങ്കിലും. (കര്‍ത്താവേ എന്നോട് പൊറുക്കേണമേ.)

ഇനി ശകലം ‘***ഹത്യ’...

ബീ ജേ പ്പീ, എന്ന പേരില്‍, തുടങ്ങീട്ട് 30 കൊല്ലം പോലും തികയാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടി, അവര്‍ രാമന്റെ പടം തങ്ങളുടെ പോസ്റ്ററില്‍ അച്ചടിച്ചു എന്ന കാരണത്താല്‍, ബീജേപ്പീയുമായി യാതൊരു ബന്ധവും ഇല്ലാത്ത ‘ഹിന്ദു മത’ വിശ്വാസികള്‍ ആരാധിക്കുന്ന ശ്രീ രാമനെ പുലഭ്യം പറയുന്ന എല്ലാരുടേം ‘കണ്ണിലെ ഉണ്ണി’ ആയ ‘പ്രിയ ബ്ലോഗര്‍’മാരുടെ ശ്രദ്ധക്ക്. ഉടയവര്‍ ഇല്ലാത്ത അടഞ്ഞ വാതിലുകള്‍ ഉള്ള ബ്ലോഗ് പോലത്തെ ഒരു സ്ഥലത്ത് നിന്നു മാത്രമേ നിങ്ങള്‍ക്ക് ഇങ്ങനെ കുരക്കാനാകൂ. പുറത്തിറങ്ങി, ഒരു പൊതു വേദിയില്‍ സംസാരിച്ചാല്‍, ജോഡിയില്ലാത്ത ചെരുപ്പുകള്‍ക്കായുള്ള പുതിയ ഷോറൂം തുറക്കാനും മാത്രമുള്ള ചെരുപ്പുകള്‍ നിങ്ങള്‍ക്ക് കിട്ടും.

സമരവും, വികസനവും നടത്തുന്നത് മനുഷ്യന്‍ തന്നെ. മനുഷ്യന്‍ ചെയ്യുന്ന സമരത്തിനു മനുഷ്യനെ മാത്രം പഴിക്കുക. യുക്തിവാദികള്‍ മോശം ആള്‍ക്കാരല്ല. യുക്തിവാദികള്‍ക്ക് ദൈവം ഇല്ല എന്ന് എത്രത്തോളം വിശ്വസിക്കാമോ, അത്ര തന്നെ ആസ്തികര്‍ക്ക്, ദൈവത്തില്‍ വിശ്വസിക്കാനും അവകാശമുണ്ട്.


ഇന്‍ഫോ: തൂത്തുക്കുടിയിലെ ഷിപ്പിങ് കമ്പനികളില്‍, നമ്മുടെ കേന്ദ്രമന്ത്രി ടി ആര്‍ ബാലുവിന് എത്ര കമ്പനികളില്‍ അംഗത്വം ഉണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമൊ? സ്വന്തം കമ്പനികള്‍ക്കായി സര്‍ക്കാര്‍ ചിലവില്‍ കപ്പല്‍ പാത! സര്‍ക്കാരിന് വര്‍ഷം 21 കോടി... ബാലു അണ്ണനൊ?

രത്നാകരന്‍ എന്നാല്‍ കടല്‍ എന്ന് അര്‍ത്ഥം. രത്നാകരന്‍ കള്ളനായിരുന്നു. പിന്നെ നന്നായി. ചിലപ്പൊ ബാലുമാഷും നന്നാവുമായിരിക്കും അല്ലെ?

പിന്‍‌കുറിപ്പ്: എവിടെയോ തുടങ്ങി, എവിടെയോ നിര്‍ത്തി. എന്നാലും ഞാന്‍ എനിക്കു പറയാനുള്ള പലതും പറഞ്ഞിട്ടുണ്ട്.

Sunday, August 26, 2007

ഡഗ്ലസോഗ്രഫി - 2

ബാംഗളൂരില്‍ തവരക്കരയിലെ ഫ്ലാറ്റില്‍, ആന്റി-ക്ലോക്ക്‌വൈസ് ദിശയില്‍ തിരിയുന്ന ഫാനില്‍ നോക്കി മലര്‍ന്ന് കിടന്നപ്പോള്‍, അവന്‍ അറിയാതെ തന്നെ ഭൂതകാലത്തിന്റെ കിഴുക്കാംതൂക്കായ താഴ്വരകളിലേക്ക് കൂപ്പുകുത്തി.

അന്നൊരു വെള്ളിയാഴ്ച്ച. കമ്പനിയില്‍ പുതിയതായ് കുറേ പേര്‍ ജോയിന്‍ ചെയ്യുന്നു. പതിവ് പോലെ മുട്ടനാടുകളായിരിക്കും വരിക എന്ന് ബാച്ചി സമൂഹം തെറ്റിധരിച്ചു. എല്ലാരുടെയും പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് അനുപമ സൌന്ദര്യ ധാമങ്ങളായ തരുണീ മണികള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. രാവിലെ തന്നെ ശിവരാജന് മേലുദ്യോഗസ്തയുടെ ഓര്‍ഡര്‍ ലഭിച്ചു, പുതിയതായി കുറച്ച് പ്രൊബേഷനേര്‍സ് വരുന്നു. അവരുടെ ട്രെയ്നിങ് കാര്യങ്ങള്‍ നോക്കിക്കോണം. അങ്ങനെ ശിവരാജന്റെ ശിഷ്യഗണങ്ങളില്‍ അവരെയും ചേര്‍ക്കപ്പെട്ടു. ശിവരാജന്‍ ടീമിലെ ഒരു ജെന്റില്‍ മാന്‍ ആയതിനാല്‍, ആണ്‍കുട്ടികളായാലും, പെണ്‍കുട്ടികളായാലും, കലണ്ടര്‍ മനോരമ തന്നെ, ട്രെയ്നര്‍ ശിവരാജന്‍ തന്നെ. മൂന്ന് ആണ്‍കുട്ടികള്‍, നാലു പെണ്‍കുട്ടികള്‍. പാത്തുമ്മ, ഐശുമ്മ, കര്‍ത്യായനി പിന്നെ നമ്മുടെ നായിക അമ്മിണി പിള്ളൈ. അമ്മിണിയെ വര്‍ണ്ണിക്കാന്‍ ഡഗ്ലസ്സിനു മാത്രമായിരുന്നു അവകാശം. എന്തായാലും, ഡഗ്ലസില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഒരു പക്ഷെ മറ്റാരെക്കാളും ശിവരാജന് അത് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. കാരണം, സാധാരണ, വെള്ളമടിച്ച് കഴിഞ്ഞ് നടക്കാന്‍ പറ്റാതാവുമ്പോള്‍ ശിവരാജനാണ് ഡഗ്ലസിനെ ഉള്ളൂരുള്ള അവന്റെ വീട്ടില്‍ കൊണ്ടാക്കുന്നത്. ആ അവസരങ്ങളില്‍ മാത്രമേ അവര്‍ തമ്മില്‍ സംസാരിച്ചിരുന്നുള്ളൂ. അങ്ങനത്തെ ഡഗ്ലസ്, പുതിയ കുട്ടികള്‍ വന്നതോട് കൂടി ശിവരാജനോട് വളരെ അടുത്ത സൌഹൃദം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഡഗ്ലസ് വെള്ളമടിച്ചില്ലെങ്കിലും, കണ്ണ്...

മറ്റൊരു മാറ്റം, അന്ന് വരെ നികിതാസില്‍ നിന്നും കലവറയില്‍ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഡഗ്ലസ്, വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ഓഫീസില്‍ കൊണ്ട് വന്ന് കഴിക്കാന്‍ തുടങ്ങി. ഊണ് കഴിഞ്ഞ് കവടിയാര്‍ കവലയിലെ ജ്യൂസ് കടയില്‍ പോയി ജ്യൂസ് കുടിക്കുന്ന ഒരു പുതിയ സ്കീമും നടപ്പില്‍ വരുത്തി. കാരണം അമ്മിണി പിള്ള ഇതൊക്കെ ചെയ്യുന്നു. ഇതൊക്കെ കൂട്ടുകാര്‍ ശ്രദ്ധിക്കാന്‍ അല്പം താമസിച്ചുപോയി എന്ന് തന്നെ പറയാം. പക്ഷേ, എന്നും ഡഗ്ലസിന്റെ മനസ്സില്‍ ലാലേട്ടനും മീനയും അഭിനയിച്ച പാട്ടുകള്‍ ഓടി നടക്കുകയായിരുന്നു.

“കണ്ണില്‍ മിന്നാട്ടം
മിന്നുന്ന തിളക്കം
കയ്യില്‍ തോണിപ്പാട്ടിന്‍
വള കിലുക്കം
മെയ്യില്‍ അന്തിക്ക് ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട
പൂക്കുല തോല്‍ക്കും ഗന്ധം...”

പാട്ടുകള്‍ തിരുവനന്തപുരം-കോട്ടയം-പാലായ്-മൂവാറ്റുപുഴ-തൃശ്ശൂര്‍ വഴി അതിധ്രുത വേഗത്തില്‍ പാഞ്ഞു.


ടിങ് ടോങ് ടിങ് ടോങ്....ടിങ് ടോങ് ടിങ് ടോങ്... ആരോ ഞെക്കിയ ഡോര്‍ ബെല്‍ ഡഗ്ലസിനെ സ്വപ്നലോകത്തു നിന്നും ഉണര്‍ത്തി. വാതില്‍ തുറന്നപ്പോള്‍ അനിലാണ്. അനില്‍- ‘എന്തടാ? നീ ഇന്ന് ഓഫീസില്‍ പോയില്ലെ?’. (ഹ്മ്മ്... ഓഫീസില്‍ അടുത്തടുത്ത് സീറ്റില്‍ ഇരിക്കുന്നവന്മാരാ... മനസ്സിലായല്ലൊ?) ഡഗ്ലസ്- ‘പോയിരുന്നു, നേരത്തേ ഇങ്ങു പോന്നു...; മനസ്സിനു നല്ല സുഖം ഇല്ല’. അത് പണ്ടേ ഇല്ലല്ലൊ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ദിനചര്യയുടെ അടുത്ത പടിയായ തീര്‍ത്ഥപാനത്തിനായി, അനില്‍ വേഷമൊക്കെ മാറി പുറത്തേക്ക് പോയി. സമയം പരപരാ ഇരുട്ടിത്തുടങ്ങി. മണി 7:00. ഏകാന്തത ഡഗ്ലസിനെ വല്ലാതെ വേട്ടയാടി. അവന്‍ ഒന്നുറപ്പിച്ചു. ഇതെന്റെ ജീവിതം. ഇപ്പൊ ഒരു തീരുമാനമെടുത്തില്ലെങ്കില്‍.... അവന്റെ മനസ്സില്‍ യുദ്ധത്തിന്റ്റെ പെരുമ്പറ മുഴങ്ങി. അതെ ഹൃദയമിടിപ്പ് തന്നെ. അവന്‍ സ്വന്തം മോട്ടറോള സെറ്റില്‍ വിരലോടിച്ചു. കുട്ടിയെ വിളിച്ചു. അങ്ങേ തലക്കല്‍ ഡയലര്‍ ടോണ്‍...

“പച്ചപ്പനന്തത്തേ... പുന്നാര പൂമുത്തേ...”

Saturday, August 25, 2007

ഡഗ്ലാസോഗ്രഫി - 1

സസ്യശാമള കോമള സുന്ദരമായ കേരളത്തിന്റെ ഭരണയന്ത്രം തലങ്ങും വിലങ്ങും തിരിയുന്ന തിരുവനന്തപുരം എന്ന നഗരത്തിന്റെ പ്രാ(ഭ്രാ)ന്ത പ്രദേശത്തുള്ള കവടിയാര്‍ എന്ന സ്ഥലത്ത് പ്ലുക്കോ, പ്ലുക്കോ എന്നൊരു സോഫ്റ്റ്വേറ് കമ്പനി ഉണ്ടാരുന്നു. അവിടെ ഡഗ്ലസ് ഡഗ്ലസ് എന്നൊരു പയ്യന്‍ ഉണ്ടായിരുന്നു. 2004-ല്‍ അവന്‍ ആ കമ്പനിയില്‍ ജോയിന്‍ ചെയ്തു. ജോയിന്‍ ചെയ്ത് അധികം കാലത്തിനു മുന്നേ തന്നെ അവന്‍ ഒരു എണ്ണം പറഞ്ഞ കുടിയനാണെന്ന് അറിവുള്ളവര്‍ മനസ്സിലാക്കുകയും, അതില്‍ അവന്റെ പ്രാഗദ്ഭ്യം തെളിയിക്കാന്‍ അവസരം ഒരുക്കു കൊടുക്കുകയും കൂടി ചെയ്തപ്പോള്‍, അവന്‍ പറയുന്ന വാക്കുകള്‍ ഹൃദയത്തില്‍ നിന്നും പോയിന്റ് - റ്റു - പോയിന്റ് ബസ്സ് ഓടിക്കുന്നത് പോലെയായിരുന്നു. ഡഗ്ലസ് പറഞ്ഞത് - “എടാ, ഞാന്‍ ഫസ്റ്റ് സെമെസ്റ്റര്‍-ല്‍ പഠിക്കുമ്പോള്‍ വളരെ നല്ല ഒരു പയ്യനായിരുന്നു. തേര്‍ഡ് സെമെസ്റ്റര്‍ ആയപ്പോള്‍ എല്ലാരും കൂടി പറഞ്ഞ് പറഞ്ഞ് എന്നെ കൊണ്ട് ബിയര്‍ അടിപ്പിച്ചു. പണ്ടൊക്കെ ഒരു ബിയര്‍ മതിയായിരുന്നു. ഇപ്പൊ നാല് ഹോട്ട് അകത്ത് ചെല്ലാതെ ഉറങ്ങാന്‍ പറ്റുന്നില്ല...” ഈ വാക്കുകള്‍ ഡഗ്ലസ് എന്ന മനുഷ്യന്റെ ആ നിഷ്കളങ്കമായ ഉപബോധമനസ്സിന്റെ സ്വച്ഛതയുടെ പ്രക്ഷാളനമാണ് (പുതിയ വാക്കാണ്).

കാലപ്രയാണത്തില്‍, ഡഗ്ലസ് തിരുവനന്തപുരത്തുകാരുടെ കണ്ണില്‍ ഒരു ഉണ്ണിയായി മാറുകയും, അന്നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥാ വിശേഷം ഉണ്ടാവുകയും ചെയ്തപ്പോള്‍, ബാംഗളൂരിലേക്ക് ചേക്കേറി. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നാണല്ലോ പണ്ട് ശാന്തീകൃഷ്ണാ പറഞ്ഞത്. അവന്‍ ബാംഗളൂരില്‍ എത്തിയപ്പോളാണ് തിരുവനന്തപുരത്ത് അവനെ സ്നേഹിച്ചിരുന്ന, അവനെ മാത്രം സ്നേഹിച്ചിരുന്ന, അവന്‍ സ്നേഹിച്ചിരുന്ന ഒരു ഹൃദയം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാ‍ം യാന്ത്രികമായിരിക്കും. മൈ നമ്പര്‍ ഈസ് 09841295707. (ഹാവൂ പീറ്റേഴ്സണ്‍ ഔട്ട് ആയി) അവന്‍ സ്വയം പറഞ്ഞു. പിന്നെ ചെയ്തതും യാന്തികം മാത്രം. “ബീയെസ്സെന്നെലും, മോട്ടോറോളായും ഈ പ്രേമത്തിനു സാക്ഷികള്‍” എന്നവന്‍ ഉറക്കെ തുറക്കേ പ്രഖ്യാപിച്ചൂ. ഫോണ്‍ബുക്കില്‍ നിന്നും അമ്മിണിയുടെ ഫോണ്‍ നമ്പര്‍ എടുത്തു. ആ നമ്പറും നോക്കി അവന്‍ ഒരു വീക്കെന്‍ഡ് കഴിഞ്ഞുകൂടി. മനസ്സില്‍ ഒരായിരം ചിത്രശലഭങ്ങള്‍ ഒരുമിച്ച് പറന്നുയര്‍ന്ന പോലെ. അവന്റെ മനസ്സില്‍ അവളിടെ മുഖം തികട്ടി വന്നുകൊണ്ടേ ഇരുന്നു, പഴകിയ മൈസൂര്‍ പാക്ക് തിന്ന പോലെ. അവളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവന്റെ മനസ്സില്‍ കവി ഭാവനകളുടെ ഉദാത്തമായ പല വര്‍ണ്ണങ്ങളും മിന്നി മറഞ്ഞു. നിലാവ്, പൂര്‍ണ്ണ ചന്ദ്രന്‍, നെയ്തലാമ്പല്‍, പാല്‍, പനിനീര്‍, ശിശു, ശൃംഗാരം, കിളിക്കൊഞ്ചല്‍, കാറ്റ്, ചന്ദനം, മുല്ലപ്പൂ... എന്നിങ്ങനെ പ്രണയത്തിന്റെ പല ഭാവങ്ങളും... പ്രേമത്തിന്റെ ഉത്തുംഗ ശൃംഗത്ത് നിന്നും അവന്‍ ലോകത്തെ പുതിയ ഒന്നിനെ പോല്‍ നോക്കിക്കണ്ടു, ആ കാമുക ഹൃദയം വെമ്പല്‍ കൊണ്ടു.-

“അറിഞ്ഞില്ല പൊന്നേ
ആരുമൊട്ടു പറഞ്ഞതുമില്ലാ
ദിനമൊട്ടു കഴിഞ്ഞുമില്ലാ
എങ്കിലും മനമൊട്ടൊഴിഞ്ഞുമില്ല...”

ബാംഗളൂരില്‍ തവരക്കരയിലെ ഫ്ലാറ്റില്‍, ആന്റി-ക്ലോക്ക്‌വൈസ് ദിശയില്‍ തിരിയുന്ന ഫാനില്‍ നോക്കി മലര്‍ന്ന് കിടന്നപ്പോള്‍, അവന്‍ അറിയാതെ തന്നെ ഭൂതകാലത്തിന്റെ കിഴുക്കാംതൂക്കായ താഴ്വരകളിലേക്ക് കൂപ്പുകുത്തി.

[ഞാന്‍ ചത്തില്ലെങ്കില്‍ ഇത് തുടരും... (എന്തൊരു അഹങ്കാരം.. ഹ്മ്മ്മ്)]

Wednesday, August 8, 2007

വര്‍ണ്ണം, ആശ്രമം

ആദിമ കാലങ്ങളില്‍ മനുഷ്യ സമൂഹത്തിന് കൃഷിയും കച്ചവടവും മാത്രമായിരുന്നു മാത്രമായിരുന്നു തൊഴില്‍. കാലപ്പോക്കില്‍, ഓരോ തൊഴിലിനും പ്രത്യേക കഴിവുള്ളവര്‍ ഉണ്ടായി. അങ്ങനെ കൃഷിക്കാരനും കച്ചവടക്കാരനും വേട്ടക്കാരനും ഒക്കെ ഉണ്ടായി. സംസ്കാരികമായ പുരോഗതിയോടൊപ്പം വൈവിധ്യമാര്‍ന്ന തൊഴിലുകളും വന്നെത്തി. അങ്ങനെ കൊല്ലനും ആശാരിയും ഉണ്ടായി. ഇങ്ങനെ, തൊഴില്‍ വിദഗ്ധര്‍ ഉണ്ടായപ്പോള്‍ സാമൂഹ്യ പുരോഗതിയും ഉണ്ടായി.

ശതവാഹന രാജവംശത്തിന്റെ കാലത്ത് തന്നെ തൊഴില്‍ അടിസ്ഥാനമാക്കി സമൂഹത്തില്‍ തരം തിരിവുകള്‍ ഉണ്ടായിരുന്നു. ആ രാജവംശം കാലക്രമേണ മണ്മറഞ്ഞു പോയി. പ്രധാനമായും, ബ്രാഹ്മണര്‍ ആത്മീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും സമൂഹത്തിന്റെ മേല്‍തട്ടിലാവുകയും ചെയ്തു. അതിനര്‍ത്ഥം കീഴ്ജാതിയില്‍ പെട്ടവരെ ഹിന്ദു മതം തള്ളിപ്പറയുന്നു എന്നല്ല. ഏറ്റവും നല്ല ഉദാഹരണം, വ്യാസന്‍. വ്യാസന്‍ ഒരു മുക്കുവ സ്ത്രീയുടെ മകനായിരുന്നു. അതേ വ്യാസന്‍ തന്നെയാണ് വേദോപനിഷത്തുക്കളും, മഹാഭാരതവും എഴുതിയതും.

ഒരു നവജാത ശിശുവിന്റെ വര്‍ണ്ണം ജ്യോതിശാസ്ത്രപരമായാണ് നിശ്ചയിക്കപ്പെടുന്നത്. അല്ലാതെ പാരമ്പര്യം അല്ല. ഒരു ശൂദ്രന് ജനിക്കുന്ന കുട്ടി ബ്രാഹ്മണനാകാം. മറിച്ചും. പൊതുവേ വര്‍ണ്ണം എന്നത് പാരമ്പര്യമായി തെറ്റിധരിക്കപ്പെട്ട് വരുന്നു.

വര്‍ണ്ണം എന്നത് തൊഴില്‍‌പരമാ‍യ തരം തിരിക്കലാണ്. ആ തരം തിരിക്കല്‍ സമൂഹത്തിന്റെ സുഗമമാ‍യ പ്രവര്‍ത്തനത്തിന് ഒരു ഊക്കം ആണ്. ഭാഗ്യദോഷത്തിന് ഇന്ന് ഈ വ്യവസ്ഥയെ അതിന്റെ അര്‍ത്ഥത്തിലല്ല ആരും കാണുന്നത്. വര്‍ണ്ണങ്ങളെ കുറിച്ചുള്ള ഏറ്റവും പഴയ തെളിവുകള്‍ കിട്ടുന്നത് ഋഗ്വേദത്തിലെ പുരുഷ സൂക്തത്തില്‍ (10.90) നിന്നാണ്.

मुखं किमस्य कौ बाहू का ऊरू पादा उच्येते ॥
ब्राह्मणो अस्य मुखमासीद बाहू राजन्यः कर्तः ।
ऊरूतदस्य यद वैश्यः पद्भ्यां शूद्रो अजायत ॥

‘ബ്രാഹ്മണന്‍ മഹാപുരുഷന്റെ വായില്‍ നിന്നും, ക്ഷത്രിയന്‍ കൈകളില്‍ നിന്നും, വൈശ്യന്‍ തുടകളില്‍ നിന്നും, ശൂദ്രന്‍ പാദത്തില്‍ നിന്നും വന്നു എന്നാണ്. പുരുഷനെ ഒരു സമൂഹമായി കണ്ടാല്‍ അത് മനസ്സിലാവുകയും ചെയ്യും. എന്നും ഈശ്വര കാര്യങ്ങള്‍ക്കാണ് നാം ഭാരതീയര്‍ പ്രാധാന്യം നല്‍കിയത്. അതു കൊണ്ട് തന്നെ അത് വദനസ്ഥിതമായി. ക്ഷത്രിയം എന്നത് ബലമാണ്‌‍. വണികമാണ് ഒരു നാടിന്റെ സാമ്പത്തിക ശക്തി. അതുകൊണ്ടാണ് സമൂഹം പുരോഗതിയിലേക്ക് നടക്കുന്നത്. സേവനമാണ് എല്ലാത്തിനും അടിസ്ഥാനം. അല്ലാതെ ബ്രാഹ്മണന്‍ മുഖത്തു നിന്നും ഉണ്ടായതിനാല്‍ പാദത്തില്‍ ഉണ്ടായ ശൂദ്രന്‍ ഒരിക്കലും താഴ്ന്നവനാകുന്നില്ല. കാരണം ഈശ്വരന്റെ പാദത്തിനേക്കാള്‍ മഹത്തരമല്ല മുഖം, മുഖത്തേക്കാള്‍ ഒട്ടും തന്നെ കുറഞ്ഞതല്ല പാദം. കാരണം ഈശ്വരന്‍ അനാദിയാണ്, ഈശ്വരനില്‍ നിന്നാണ് എല്ലാരും ഉണ്ടായത്.‘- ഇത് പുരുഷ സൂക്തം പറയുന്നത്.

ഈ നാല് ഭാഗവും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമൂഹത്തിന്റെ സുസ്ഥിരത നിലനില്‍ക്കൂ. ഇവിടെയാണ് കര്‍മ്മത്തിന്റെ പ്രാധാന്യം വരുന്നത്. ഓരോരുത്തരും അവരവരുടെ കര്‍മ്മത്തോട് ഉത്തരവാദപ്പെട്ടിരിക്കുന്നു.

വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ എന്നാല്‍ സമൂഹത്തിനെ എങ്ങിനെ തരം തിരിച്ചിരിക്കുന്നു, ഓരോരുത്തരുടെയും ജീവിതത്തെ എങ്ങനെ പകുത്തിരിക്കുന്നു എന്നതാണ്. തരംതിരിവുകള്‍ ഇങ്ങനെ:

* ബ്രാഹ്മണന്‍- “അറിവുള്ളവന്‍” (അദ്ധ്യാപകന്‍, വൈദ്യന്‍, ഭാഷാപണ്ഡിതന്‍...)
* ക്ഷത്രിയന്‍- “ധൈര്യമുള്ളവന്‍” (രാജാവ്, പടയാളി...)
* വൈശ്യന്‍- “(കച്ചവട) ബുദ്ധിയുള്ളവന്‍”
* ശൂദ്രന്‍- “സേവന സന്നദ്ധത്യുള്ളവന്‍”

മേല്‍പ്പറഞ്ഞതിന്റെ അര്‍ത്ഥം, ബ്രാഹ്മണനു മാത്രമേ അറിവുള്ളൂ ക്ഷത്രിയനു മാത്രമേ ധൈര്യമുള്ളൂ എന്നല്ല. മറിച്ച് അറിവുള്ളവന്‍ ആരായാലും അവന്‍ ബ്രാഹ്മണനാണ്. ധൈര്യമുള്ളവന്‍ ആരായാലും അവന്‍ ക്ഷത്രിയനാണ്.


ആശ്രമങ്ങള്‍ എന്നത് ഒരു മനുഷ്യന്റെ ജീവിതത്തെ നാലായി തിരിച്ചതാണ്. ഒരു മനുഷ്യായുസ്സ് 100 വയസ്സ് എന്ന മുന്‍‌വിധിയിലാണ് ആശ്രമ വ്യവസ്ഥ. ഓരോ ആശ്രമത്തിലും കര്‍മ്മങ്ങള്‍ ഓരോന്നാണ്. അതിങ്ങനെ:

* ബ്രഹ്മചര്യം: വിദ്യാഭാസം
* ഗൃഹസ്താശ്രമം: ലൌകികം, കുടുമ്പം, തൊഴില്‍
* വാനപ്രസ്ഥം: വിശ്രമ ജീവിതം
* സന്യാസം: ഈശ്വര സാക്ഷാത്കാരം (സം=സര്‍വ്വം, ന്യാസം=ഉപേക്ഷിക്കുക)

ആശ്രമങ്ങളിലെ ഉത്തരവാദിത്തങ്ങളാണ്, ഹിന്ദു മതം എന്നും ഉയര്‍ത്തി പിടിച്ചിട്ടുള്ള “ധര്‍മ്മം”. ഈ ആശ്രമങ്ങള്‍ വര്‍ണ്ണത്തിന് അതീതമാണ്. എല്ലാ വര്‍ണ്ണജരും ആശ്രമം അനുഷ്ടിക്കേണ്ടവരാണ് എന്ന് യജുര്‍വ്വേദം ഉപദേശിക്കുന്നു. കാലപ്പോക്കില്‍, പുരുഷസൂക്തത്തെ പലരും തെറ്റായി വ്യാഖ്യാനിക്കുകയും ഉണ്ടായി.

ഹിന്ദു പുരാണങ്ങളില്‍ വളരെ പ്രധാനിയായ വിശ്വാമിത്ര മഹര്‍ഷി, ആദ്യകാലങ്ങളില്‍ രാജാവായിരിക്കുകയും (ക്ഷത്രിയന്‍), പില്‍കാലത്ത് ബ്രാഹ്മണനാവുകയും ചെയ്തു. അതുപോലെ തന്നെ വ്യാസന്‍ മുക്കുവസ്ത്രീയുടെ (ശൂദ്രന്‍) പുത്രനായിരുന്നു. മതംഗ മഹര്‍ഷി ആദിവാസിയായിരുന്നു. അതിനാല്‍ തന്നെ വര്‍ണ്ണം എന്നത് പാരമ്പര്യത്തിലല്ല, മറിച്ച് കര്‍മ്മത്തില്‍ അധിഷ്ടിതമാണ്. ഇതിനെ കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ‘മനുസ്മൃതി”യില്‍ ഉണ്ട്.

(ചിലപ്പൊ ഒരു എപ്പിസോഡും കൂടി കാണും...)
(സാന്‍ഡോസ്, വേണേല്‍ വിക്കിയില്‍ ഇടാം...)

Monday, August 6, 2007

പൊന്നമ്പലത്തിന്റെ അയ്യപ്പന്‍



അയ്യപ്പന്‍ പൊന്നമ്പലത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്, ഭക്തിയുടെയും.

അയ്യപ്പനെ പൊന്നമ്പലം മനസ്സിലാക്കുന്നതും സ്നേഹിക്കുന്നതും, ആ ശക്തിയെ ആവാഹിക്കുന്നതും ഭക്തിമാര്‍ഗ്ഗത്തിലൂടെയാണ്.

ഇന്ത്യക്കാന്റെ മഹനീയ പൈതൃകം എന്ന അഭിമാനമുണ്ടാക്കുന്നത് വിശ്വാസത്തിലൂടെയും, ചിന്തയിലൂടെയുമാണ്.

പൊന്നമ്പലത്തിന്റെ അയ്യപ്പന്‍ പൊന്നമ്പലത്തിന്റേത് മാത്രമാണ്. അത് മറ്റാരുടെയും സ്വത്തല്ല. കാരണം പൊന്നമ്പലത്തിന്റെ അയ്യപ്പന്‍ പൊന്നമ്പലത്തിന്റെ വിശ്വാസമാണ്. അതാണ് പൊന്നമ്പലത്തിന്റെ മുത്തശ്ശന്‍ പറഞ്ഞുതന്നത്.

പൊന്നമ്പലത്തിന് അയ്യപ്പന്‍ ദൈവമാണ്. കാരണം അയ്യപ്പന്‍ പൊന്നമ്പലത്തിന്റെ വിശ്വാസമാണ്; ബ്രാഹ്മണനായത് കൊണ്ടല്ല.

പൊന്നമ്പലത്തിന് അയ്യപ്പന്‍ ഒരു ആരാധനാ മൂര്‍‌ത്തിയാണ്. കാരണം അയ്യപ്പന്‍ പൊന്നമ്പലത്തിന്റെ വിശ്വാസമാണ്. പൊന്നമ്പലം സഗുണ ഭക്തിയില്‍ വിശ്വസിക്കുന്നു.

അതിന്റെ മനഃശാസ്ത്രം വളരെ ലളിതമാണ്.

ഈശ്വരന്‍ സ്വന്തം വിശ്വാസമാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്നതോ ഗുരു അല്ലാതെ മറ്റൊരാള്‍ പറഞ്ഞ് തരുന്നതോ അല്ല ദൈവം. തെറ്റായ ഗുരുവിനെ തിരഞ്ഞെടുത്താല്‍ തെറ്റായ അയ്യപ്പനെ കാണാം. കാരണം അയ്യപ്പന്‍ വിശ്വാസമാണ്. വിശ്വാസം തെറ്റാണെങ്കില്‍, അയ്യപ്പനും തെറ്റാകും.

അയ്യപ്പന്‍ ഇപ്പോഴും, പല മനസ്സുകളില്‍ സ്വച്ഛന്തം വിഹരിക്കുന്നു.

ഇന്ത്യക്കാരന്‍* കാലാകാലമായി തെറ്റായ വിശ്വാസങ്ങളുടെ കാളകൂട വിഷമേറ്റ് ബോധമറ്റ് കിടന്നു. ബോധമുള്ളവര്‍ക്ക് എപ്പോഴും അയ്യപ്പന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. ഉണ്ട്. ഇനിയും ഉണ്ടായിരിക്കും.

വിശ്വാസങ്ങള്‍ മാറും. പക്ഷേ ഈശ്വരന്‍ മാറുന്നില്ല. പഴനിമലയായാലും പറങ്കി മലയായാലും, ദൈവം ദൈവം തന്നെ. ഹിന്ദു മതത്തിലെ ഭക്തിഭാവം ജാതി ചിന്തകള്‍ക്ക് അതീതമാണ്. പക്ഷെ, സ്വകാര്യ വിചാരങ്ങള്‍ക്കും, സ്വന്തം വിശ്വാസങ്ങള്‍ക്കും അതീതമല്ല. അത് മനസ്സിലാക്കാനുള്ള പ്രാപ്തിയാണ് ഓരോരുത്തരും നേടേണ്ടത്.

സ്വന്തം ജീവനും അഭിമാനത്തിനും വേണ്ടി ഹിന്ദുമതത്തില്‍ നിന്നും ഓടി രക്ഷപെട്ടവര്‍ ഒരു കാര്യം അറിയൂ. നിങ്ങളുടെ ദൈവം മാറിയിട്ടില്ല. നിങ്ങളുടെ വിശ്വാസവും മാറിയിട്ടില്ല. വിശ്വാസത്തിലെ മാട് മേയ്ക്കുന്നവന്‍ ആട് മേയ്ക്കുന്നവനായി. അത്ര തന്നെ.


ഒന്നു മാത്രം. വിശ്വാസം തെറ്റാണെങ്കില്‍, ദൈവത്തെയോ ജാതിയെയോ മനുഷ്യനേയോ പഴിച്ചിട്ട് യാതൊരു കാര്യവും ഇല്ല. വിശ്വാസം ശരിയാണെന്ന് ഉറപ്പ് വരുത്തുക.

പൊന്നമ്പലത്തിന്റെ വിശ്വാസം ഇതാണ് എന്ന് ഉറക്കെ പറയുക മാത്രമാണ്. പൊന്നമ്പലത്തിന്റെ വിശ്വാസം പൊന്നമ്പലത്തിനെ രക്ഷിക്കും.

പൊന്നമ്പലം പറയുന്നത്:

1) ദൈവം വിശ്വാസമാണ്. (റിപ്പീറ്റ്)
2) വിശ്വാസത്തിന് ഒരു രൂപം കല്പിക്കുന്നത് മാത്രമാണ് വിഗ്രഹം. (ഒരു കുഞ്ഞ് പാവയുമായി കളിക്കുന്നത് പോലെ)
3) സ്വന്തം കഴിവില്‍ ‘അഹങ്കരിക്കാതെയിരിക്കുക‘. ആ അഹങ്കാരത്തെ മറ്റൊരു രൂപത്തിലേക്ക് മാറ്റിവച്ച് ലളിതമായ രീതിയില്‍ ചിന്തിക്കുക.
4) മറ്റൊരു മതം എന്നൊന്നില്ല. എല്ലാം ജഗത്കര്‍ത്താവായ ഈശ്വരനില്‍ അര്‍പ്പിതം എന്ന് വിശ്വസിക്കാന്‍ പഠിക്കുക
5) സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന് രണ്ടായി കാണാതിരിക്കുക (ഇന്ന്).
6) ജാതിയെ കുറിച്ച് ചിന്തിക്കാത്തവര്‍ക്കിടയില്‍ ജാ‍തി ചിന്ത വളര്‍ത്തില്ല എന്ന് പ്രതിജ്ഞ ചെയ്യുക.
7) നല്ലത് മാത്രം വിചാരിക്കുക. (ഓഫ് സ്പിന്നും ലെഗ് സ്പിന്നും വേണ്ട. കുത്തിത്തിരിപ്പ്)

അയ്യപ്പാ ശരണം...

Monday, July 30, 2007

ഗതികെട്ടവന്‍ മൊട്ടയടിച്ചാല്‍...

രാവിലെ എണീറ്റ് കണികാണാന്‍ ഒരു കൃഷ്ണന്റെ പടം ഞാനെന്റെ റൂമില്‍ വച്ചിരുന്നു. അതായത്, ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ എന്റെ നേരെ എതിരെയുള്ള ചുമരില്‍ കൃഷ്ണനും രാധയും. ബാച്ചിലേഴ്സിന്റെ റൂം അല്ലെ, കൃഷ്ണന്റെ പടത്തിന്റെ നേരെ എതിരെ മനീഷാകൊയ്‌രാളയുടെ ഒരു ഡിങ്കോള്‍ഫി പടവും ഉണ്ട്.

പതിവ് പോലെ രാത്രി ഞാന്‍ കിടന്നുറങ്ങി. റൂമിലെ മറ്റ് പരിവാരങ്ങള്‍ ഉറങ്ങീട്ടില്ല. അവിടെ രണ്ടാമത്തെ റൌണ്ട് തുടങ്ങുന്നതേ ഉള്ളൂ. അതു തീരണമെങ്കില്‍ മിനിമം രണ്ട് മണിയെങ്കിലും ആകും എന്നത് ഉറപ്പുള്ളത് കൊണ്ടും, എനിക്ക് അടുത്ത ദിവസം രാവിലെ ഒരു കാള്‍ ഉണ്ടായിരുന്നതിനാലും പയ്യെ സ്കൂട്ട് ആയി വന്ന് കിടന്നതാണ്.

രാവിലെ ഉണര്‍ന്ന് ആദ്യം കണ്ടത് മനീഷയുടെ സ്താവര ജംഗമങ്ങളാണ്. ഈസ്സ്രാ... ഞാന്‍ ഞെട്ടി. ഇതെന്താ ഇങ്ങനെ? രാത്രി വല്ല ഭൂകംബവും ഉണ്ടായോ ആവൊ... ഞാന്‍ കിടന്നതിന്റെ നേരെ ഓപ്പസിറ്റ് ദിശയിലാണ് ഇപ്പോള്‍ കിടക്കുന്നത്. ഇന്നലെ രാത്രി വെള്ളമടിച്ചവന്മാര്‍ എന്റെ ഒരു ദിവസം കോഞ്ഞാട്ടയാക്കാന്‍ ചെയ്ത പണിയാണ്. എന്നെ പൊക്കി എതിര്‍ ദിശയില്‍ കിടത്തി.(പടം മാറ്റി വച്ചാല്‍ പോരായിരുന്നോ എന്ന് നിങ്ങള്‍ ചോദിക്കും. എല്ലാം ഭയങ്കര ഈശ്വര വിശ്വാസികളാ. വെള്ളമടിച്ച് കൃഷ്ണനെയല്ലാ, കൃഷ്ണന്റെ പടം പോലും തൊടില്ല!) എന്തായാലും മനീഷയുടെ ലത് കണ്ടുകൊണ്ട് ഞാന്‍ കൃഷ്ണ ഭഗവാനെ വിളിച്ചു. പുള്ളി എന്ത് കരുതിക്കാണുമോ ആവോ!

എന്തായാലും പല്ല് തേയ്ക്കാം... നേരെ വാഷ്ബേസിനടുത്ത് പോയി. അവിടെ കണ്ടത് ഞാന്‍ ഞെട്ടി. എന്റെ ബ്രഷ് വച്ച് ഏതോ പുന്നാരമോന്‍ തല ചീകുന്ന ചീപ്പ് ക്ലീന്‍ ചെയ്തിരിക്കുന്നു... ശരി, ബ്രഷ് വേണ്ട കൈ കൊണ്ട് തേയ്ക്കാം. പേസ്റ്റ് തപ്പിയപ്പോള്‍ ഒരുത്തന്‍ പറഞ്ഞു, അത് അച്ചാറ് കുപ്പിയില്‍ ഉണ്ടെന്ന്. ങേ അച്ചാറ് കുപ്പീലൊ? പറ്റിയത്, ഇന്നലെ ഏതോ ഒരു അലവലാതി, വെള്ളമടിച്ച് ഡന്‍സ് ചെയ്തപ്പോള്‍, പേസ്റ്റിന്റെ റ്റ്യൂബില്‍ ചവിട്ടി. പേസ്റ്റ് മൊത്തം റ്റ്യൂബിനു പുറത്ത്. പിന്നെ എല്ലാം കൂടി വഴിച്ച് അച്ചാറ്കുപ്പിയില്‍ ആക്കി വച്ചിരിക്കുന്നു. അതു കഴുകാത്തകുപ്പി. ഈശ്വരാ...

കുളിക്കാം. ബാത്ത്‌റൂമില്‍ കാലെടുത്ത് വച്ചതും, ഏതോ ഒരു അജ്ഞാത ശക്തി എന്റെ കാലും വലിച്ചോണ്ടങ്ങു പോയി. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശിവ ശിവ... പണ്ടാരാണ്ടോ ഒരു ബാത്ത്‌റൂം വീഴ്ച്ച പോസ്റ്റ് ഇട്ടിരുന്നു. അതിന്റെ മറ്റൊരു വേര്‍ഷന്‍ ആയിരുന്നു. നടുവെട്ടി അവിടെത്തന്നെ കിടന്നു കുറേ നേരം. ഒരു വിധത്തില്‍ തലപൊക്കി നോക്കിയപ്പോള്‍ ആ ശക്തി എന്തായിരുന്നു എന്ന് മനസ്സിലായി. 150 ഗ്രാമിന്റെ ലക്സ് സോപ്പ്... കോപ്പ് എന്തായാലും കിട്ടി. വല്ലചാലും കുളിച്ച് വന്ന് എന്റെ വി ഐ പി എവിടെപ്പോയി തപ്പിയപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി. ഇന്നലെ വാള് വച്ചത് തുടക്കാനെടുത്തു! ബാക്കി ഉള്ളതെല്ലാം വെള്ളത്തില്‍ മുക്കുകയും ചെയ്തു. പിന്നെ ഉറങ്ങികിടന്ന ഒരുത്തനെ പൊക്കി, കടയില്‍ പറഞ്ഞ് വിട്ടു. സാധനം വാങ്ങാന്‍. അവന്‍ കുറേ കറങ്ങി എവിടുന്നോ ഒരെണ്ണം ഒപ്പിച്ചു. രാവിലെ വല്ല കടയും തുറന്നാലല്ലേ?! അവനെ കാത്ത് നിന്ന ഗാപ്പില്‍ എന്റെ ലവള് വിളിച്ചു. എന്തോ കണ കുണാ‍ പറയാനാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പൊ തിരക്കിലാ, പിന്നെ വിളിക്കാമെന്ന്.

എന്തായാലും ശകലം സമയമുണ്ടല്ലോ ഒന്ന് മെയില്‍ ചക്കാം. മഷീന്‍ ഓണാക്കി. പെട്ടെന്ന് സുല്‍ അണ്ണന്‍ അവിടെ വന്നോ എന്ന് തോന്നിക്കത്തക്കവണ്ണം ഒരു “ഠേ” ശബ്ദം കേട്ടു. യൂ പീ എസ്സ് അന്ത്യ ശ്വാസം വലിച്ച ശബ്ദമായിരുന്നു അത്. റൂം മൊത്തം വൊയര്‍ കരിഞ്ഞ നാറ്റം. ഉറങ്ങിക്കിടന്നവരൊക്കെ ഉറക്കത്തില്‍ തന്നെ തെറി പറഞ്ഞു. പാവം എന്റെ അച്ഛനും അമ്മയും. പിന്നെ ഞാന്‍ ആ റൂമില്‍ നിന്നില്ല. അടുക്കളയില്‍ ചെന്ന് ഒരു പായ്ക്കറ്റ് മാഗി വെന്ത് തിന്നാം എന്ന ഐഡിയായും ഇട്ട് പോയി. ചീനച്ചട്ടിയുടെ ചെവിയില്‍ പിടിച്ച് പയ്യെ പൊക്കി. അതിന്റെ മാക്സിമം ഹൈറ്റില്‍ എത്തിയപ്പോള്‍, ചീനച്ചട്ടിയുടെ ബോഡിയും ചെവിയും വേര്‍പെട്ടു. ഏതോ ചൈനാക്കാരന്റെ പേരു പറയുന്ന പോലെ ചീനച്ചട്ടി താഴെ വീണു. അതിനും ആരാണ്ടോ എന്താണ്ടോ പറഞ്ഞു. ഇരുന്ന കാരറ്റൊക്കെ അരിഞ്ഞു. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്കിട്ടു, ഉപ്പിട്ടു, വഴറ്റി. ഒന്നര ഗ്ലാസ്സ് വെള്ളം ഒഴിച്ചു. മാഗിയുടെ ഡെപ്പി തുറന്നു. ഞാന്‍ വീണ്ടും ഞെട്ടി. മാഗ്ഗി മാത്രമേ ഉള്ളൂ. അതിന്റെ മസാല ഇല്ല. അതും രാത്രി ടച്ചിങ്സിനെടുത്തു. ഇതിന്റെ ഷോക്കില്‍ നിന്നും എന്നെ ഉണര്‍ത്തിയത് കാരറ്റ് കരിഞ്ഞ നാറ്റമായിരുന്നു.

പാത്രം കഴുകി കമിഴ്ത്തിയപ്പോളേക്കും പോയവന്‍ തിരിച്ചെത്തി. അവന്‍ തന്ന ആ കൌപീനവും ഉടുത്ത് ബാക്കി ഡ്രസ്സിങ്ങും ഒക്കെ കഴിഞ്ഞു മുടി ചീകാന്‍ അലമാരയിലെ കണ്ണാടിയുടെ മുന്നിലെത്തി. കൊള്ളാം സ്മാര്‍‌ട്ട്. കറുത്ത് പാന്റ്, നീല ഷര്‍ട്ട്. അപ്പോളതാ ഒരുത്തന്‍ ഉറക്കച്ചടവോടെ വന്ന്, ഒരു പ്രകോപനവും ഇല്ലാതെ അലമാരക്കിട്ടൊന്ന് തൊഴിച്ചു. അലമാരയുടെ മുകളിലിരുന്ന ഒരു പൊടിപിടിച്ച കാര്‍ഡ്ബോര്‍ഡ് പെട്ടിയും, അതിനടുത്തിരുന്ന വലിയ തുളകളിട്ട നൈസിലിന്റെ കുപ്പിയും എന്റെ മേല്‍ വന്നു പതിച്ചു. തലയിലും ഉടുപ്പിലും ഒക്കെ മാറാലയും വലയും. പാന്റില്‍ നൈസില്‍. ഇന്നത്ത് ദിവസം ഊഗ്രന്‍. എന്ന് ഞാന്‍ മനസ്സില്‍പ്പറഞ്ഞ് വീണ്ടും ഡ്രസ്സ് മാറി, അലമാരയില്‍ നിന്നും കുറേ മാറി നിന്ന് തല ചീകി. ഓടി ചെന്ന് സോക്സും ഷൂസും ഇട്ടു. ബായ് ടാ എന്ന് റൂമിനുള്ളിലേക്ക് വിളിച്ച് പറഞ്ഞ് ഞാന്‍ സ്റ്റെപ്പില്‍ കാലെടുത്ത് വച്ചതും, എസ്കലേറ്ററില്‍ ഇറങ്ങും പോലെ ശടപടശടപടശടപടാന്നങ്ങു താഴോട്ട് പോയി. കൂടെ എന്റമ്മോ എന്നൊരു നെലോളിയും. ഇത്രയും നടന്നിട്ടും എന്റെ കൂട്ടുകാര്‍ ഒറ്റയൊരുത്തന്‍ പോലും പുറത്തേക്ക് വന്നില്ല. പിന്നെ ഞങ്ങടെ എതിര്‍ ഫ്ലാറ്റിലുള്ള 3 സ്ത്രീ രത്നങ്ങള്‍ വന്ന് എന്നെ പൊക്കി സ്റ്റെപ്പില്‍ ഇരുത്തി. നല്ല ചമ്മിയ മുഖത്തോടെ - തേങ്ങ്‌സ് എന്ന് പറഞ്ഞ് എണീക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. എങ്ങനെയോ എന്റെ ഷര്‍ട്ടിന്റെ കുറച്ച് ഭാഗം കീറിപ്പോയി. പിന്നെ വീണ്ടും അത് മാറ്റി, വളരെ സൂക്ഷിച്ച് ഞാന്‍ താഴെ ഇറങ്ങി.

അല്ലെങ്കില്‍ കോവില്‍പ്പട്ടി ബസ്റ്റാന്‍ഡിലെ ഈച്ചപോലെ പറക്കുന്ന ഓട്ടോ ഒരെണ്ണം പോലും കാണാനില്ല. ശരി നടക്കാം. ഒരു 20 അടി നടന്നുകാണും. എവിടെനിന്നെന്നറിയില്ല. മഴ ശ്ശറേന്നങ്ങു പെയ്തു. റോഡ് ക്രോസ്സ് ചെയ്തു കോട്ടാക്ക് സെക്യൂരിറ്റീസിന്റെ ലോഞ്ചില്‍ നില്‍ക്കാമെന്ന് കരുതി വലത്തോട്ട് തിരിയുന്നതിന് ഒരു 50 മില്ലി സെക്കന്‍ഡ് മുന്‍പ്, കുറേ റ്റൂ വീലറുകളും, കാറുകളും വന്നങ്ങ് നിറഞ്ഞു. പിന്നെ മഴയും നനഞ്ഞ് ഓഫീസിലെത്തി. എന്റെ ഐ.പി.എല്‍.സി കോഡ് എഴുതിയ പേപ്പര്‍ നോക്കിയപ്പോള്‍, മഴ നനഞ്ഞ്, എഴുതിയതൊക്കെ മാഞ്ഞ് പോയിരുന്നു.

പിന്നെ മാനേജരെ വിളിച്ച് പുള്ളീടെ കോഡ് വാങ്ങി, അമേരിക്കാക്കയിലുള്ള ക്ലയന്റിനെ വിളിച്ചപ്പോള്‍, ആ പുല്ലന്‍ പറയുന്നു:“I am feeling very sleepy, we can talk day after tomorrow”.

:‘(

മനീഷയുടെ സുന പറ്റിച്ച പണിയേ...
കൃഷ്ണാ ഗുരുവായൂരപ്പാ... ശത്രുവിന് പോലും ഈ ഒരവസ്ഥ കൊടുക്കല്ലേ...

Monday, July 2, 2007

ഒരു പൂവ്, അവള്‍ക്കായ്

ആര്‍ക്കുവേണ്ടി എന്ന് പോലും ചോദിക്കാതെ സ്വന്തം ജീവന്റെ ഒരു പങ്ക് ദാനം ചെയ്യുന്നത് പുണ്യം എന്നല്ല, മഹാ നിയോഗം എന്നേ പറയേണ്ടൂ. എങ്കിലും അതില്‍ ചിലത് നമ്മെ വളരെ വേദനിപ്പിക്കും. ഒരു യൂണിറ്റ് രക്തം ദാനം ചെയ്താല്‍ ഉണ്ടാവുന്നതിനേക്കാള്‍ ക്ഷീണം അന്നെനിക്ക് അനുഭവപ്പെട്ടു. ചില രാത്രികള്‍ ഇങ്ങനെയാണ്, നല്ല ക്ഷീണത്തിലും ഉറങ്ങാന്‍ കഴിയില്ല.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. വെളുത്ത നിറമുള്ള, നീണ്ട മുടി ഈരിഴയായ് പിന്നി, വെളുത്ത ഉടുപ്പും, പച്ച സ്കര്‍ട്ടും ഇട്ട ഒരു കൊച്ച് സുന്ദരി. ദിവസവും ഞാന്‍ തുമ്പപ്പൂവും, തെറ്റിപ്പൂവും കൊടുക്കുന്ന എന്റെ കൊച്ചുകൂട്ടുകാരി. പെട്ടെന്നൊരു ദിവസം ഞാന്‍ പള്ളിക്കൂടം മാറിപ്പോയി. പിന്നെ കണ്ടത് നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. കാലം രണ്ട് പേരെയും ഒരുപാട് മാറ്റി. ഞാന്‍ ഒരു ഉദ്യോഗസ്ഥനായി. അവളാകട്ടെ, മകള്‍ എന്ന കുപ്പായത്തില്‍ നിന്നും, ഭാര്യ, അമ്മ എന്നിങ്ങനെ വേഷം മാറി. കാലത്തിന്റെ കുത്തൊഴുക്കില്‍ ആരാണ് വേഷം കെട്ടാത്തത്? പക്ഷെ എന്റെ കളിക്കൂട്ടുകാരിയെ മരണക്കിടക്കയില്‍ കാണേണ്ടിവരും എന്ന് ഞാന്‍ കരുതിയിരുന്നില്ല. അവളെക്കണ്ടപ്പോള്‍ ആ‍ ഭൂമി പിളര്‍ന്ന് ഞാന്‍ അതിലേക്ക് വീഴുകയാണെന്ന് തോന്നിപ്പോയി. പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവം തന്നെ അത്. രക്തത്തില്‍ പ്ലാസ്മയുടെ അളവ് കുറഞ്ഞിട്ട് ഉണ്ടാകുന്ന ഏതോ ഒരു മാരകമായ രോഗത്തിന്റെ അടിമയായിരുന്നു അവള്‍.

രക്തത്തില്‍ നിന്നും പ്ലാസ്മ മാത്രം വേര്‍തിരിച്ച് രോഗിക്ക് കൊടുക്കുന്ന സംവിധാനം വരെ നമ്മുടെ നാട്ടില്‍ ലഭ്യമാണ് എന്ന് എനിക്ക് അന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനത്തെ ഒരു യന്ത്രത്തില്‍ ഞാന്‍ എന്നെ തന്നെ കുടുക്കിയിട്ട് കിടക്കുമ്പോള്‍ അടുത്തു നിന്ന നഴ്സാണ് പറഞ്ഞത്, സ്വന്തം നാട്ടുകാരിക്കാണല്ലോ ജീവന്‍ കൊടുക്കുന്നത് എന്ന്. വെറുതെ ഒരു ജിജ്ഞാസയുടെ പേരില്‍ ചോദിച്ചപ്പോള്‍ അവര്‍ രോഗിയുടെ പേര് പറഞ്ഞു. സ്ഥിതി വളരെ ഗുരുതരമാണ് എന്നറിഞ്ഞപ്പോള്‍ ആ രോഗിക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒടുവില്‍ അന്വേഷിച്ച് വന്നപ്പോള്‍ ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത ആ വ്യക്തിയില്‍ ചെന്ന് എന്റെ അന്വേഷണങ്ങള്‍ അവസാനിച്ചു.

അതെ 2005, ജൂണ്‍ 2. എന്റെ കൂട്ടുകാരി എന്നെ വിട്ടു പിരിഞ്ഞ നാള്‍. ഇന്നത്തെ എന്റെ ദിവസം അവള്‍ക്കായി ഞാന്‍ മാറ്റിവയ്ക്കുന്നു. അവളുടെ ആത്മശാന്തിക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു...

Monday, May 28, 2007

കൊച്ച്

കൊച്ച്, ഞങ്ങടെ കമ്പനിയിലെ പൂമ്പാറ്റയായിരുന്നു. കഴുതയ്ക്കാകുന്ന പോലെ വയസാകുന്നുണ്ടെങ്കിലും നേഴ്സറിപ്പിള്ളാരുടെ സ്വഭാവവും, നിഷ്കളങ്കതയുമായിരുന്നു. കൊച്ച് ഭയങ്കര പഠിപ്പിസ്റ്റ് ആയിരുന്നു. എങ്ങനെയൊ അബദ്ധം പറ്റി, അവള്‍ വന്ന് പെട്ടത് ഞങ്ങടെ കൂടെയും!! കൊച്ച് എന്ത് സംശയം വന്നാലും ഉടന്‍ തന്നെ ക്ലിയര്‍ ചെയ്ത് പോകുന്ന റ്റൈപ്പാണ്. നമ്മളെന്തേലും സംശയം ചോദിച്ചാല്‍ മൈക്രോസോഫ്റ്റിന്റെ സപ്പോര്‍ട്ട് സിസ്റ്റം പോലെ സംസാരിക്കും! കൊച്ചിന്റെ ചില സമയത്തെ ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാരേയും ചിരിപ്പിക്കാറുണ്ടായിരുന്നു. അവയില്‍ ചില സംഭവങ്ങള്‍:

അനില്‍ തന്റെ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ചാര്‍ജ്ജര്‍ അന്വേഷിച്ച് നടക്കുമ്പോള്‍ കൊച്ചിന്റെ അടുത്ത മേശപ്പുറത്ത് ഒരു ചാര്‍ജ്ജര്‍ ഇരിക്കുന്നത് കണ്ടു. അനില്‍ കൊച്ചിനോട്: കൊച്ചേ, അതാരുടെ ചാര്‍ജ്ജറാ?

കൊച്ച് ചാര്‍ജ്ജര്‍ എടുത്തിട്ട്: ഇതു നോക്കിയായുടേയാ.!!

***

പുതുതായി ഒരു പയ്യന്‍ ജോയിന്‍ ചെയ്തു. എല്ലാരും അവനെ പാര്‍ത്ഥസാരഥി എന്ന് വിളിക്കുന്നത് കൊച്ച് കേട്ടു.

കൊച്ച്: പാര്‍ത്ഥസാരഥി, പാര്‍ത്ഥസാരഥി, പാര്‍ത്ഥസാരഥിയുടെ പേരെന്താ?

***

Sunday, April 29, 2007

സന്തോഷ ജ്നമദിനം കുട്ടിക്ക്...

പൊന്നമ്പലത്തിന്റെ ഒന്നാം പിറന്നാളായിരുന്നു. ഈ ഒരു വര്‍ഷം കൊണ്ട്, എനിക്കു ബൂലോഗത്തിനുള്ളിലും പുറത്തുമായി അനേകം സൌഹൃദ ബന്ധങ്ങള്‍ ലഭിച്ചു. അതിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ മനമാര്‍ന്ന നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. ഒരു വല്യ സംഭവമൊന്നും അല്ലെങ്കിലും, എന്നെയും കൂട്ടത്തില്‍ കൂട്ടിയതിനു ചേട്ടന്മാരോട് വളരെ നന്ദി....!!!

പൊന്നമ്പലത്തിന്റെ ഈ അലമ്പ് ബ്ലോഗ് വായിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ക്ഷമക്കുള്ള അവാര്‍ഡ് കിട്ടട്ടെ :)

പ്രോത്സാഹനവും പിന്തുണയും ഇനിയും പ്രതീക്ഷിച്ചു കൊണ്ട്

പൊന്നമ്പലം

Sunday, April 8, 2007

ഒരു ടൂവീലര്‍ കഥ

പാത്രപരിചയമാവട്ടെ ആദ്യം. നമ്മുടെ കഥയിലെ നായകന്റെ പേര് മൊട്ട കുമാര്‍. മറ്റൊരു കഥാപാത്രത്തിന്റെ പേര് ചാറ്റു. ഇനി ശകലം ചരിത്രം. ഈ മൊട്ട മൊട്ട എന്ന് പറയുന്ന സാധനം ഒരു വമ്പന്‍ ഉരുപ്പടിയാണ്. ആളുകളെ ചിരിപ്പിക്കുക എന്ന കലയില്‍ അഗ്രഗണ്യന്‍. ഉദാ: ഒരു ദിവസം ഒഫീസിലെ റ്റീ റൂമില്‍ എല്ലാരും ഇരിക്കുന്നു (ചായ കുടിക്കാന്‍ തന്നെ). എല്ലാരും ഭയങ്കര സീരിയസ്സായിരിക്കുന്നു. മൊട്ട മുരടനക്കി എല്ലാരേം ശ്രദ്ധിപ്പിക്കാന്‍ ശ്രമിച്ചു. റ്റീ റൂമില്‍ രണ്ട് വേസ്റ്റ് ബിന്‍ ഇരിപ്പുണ്ട്. ഒന്ന് പെഡല്‍ ചവിട്ടി തുറക്കുന്നതും, പിന്നെ സാധാരണ പോലെ തുറന്ന് തന്നെ ഇരിക്കുന്നതും. ഒട്ടൊരു ബഹളത്തോടെ മൊട്ട വേസ്റ്റ് ബിന്നിന്റെ പെഡല്‍ ആഞ്ഞ് ചവിട്ടി. എന്നിട്ട് കയ്യിലിരുന്ന റ്റീ ബാഗപ്പുറത്തിരുന്ന തുറന്ന ബിന്നിലിട്ടു. എന്നിട്ടൊരട്ടഹാസം... പറ്റിച്ചേ, പറ്റിച്ചേ... വേസ്റ്റ് ബാസ്കറ്റിനെ പറ്റിച്ചെ... ഇതാണ് മൊതല്. ചാറ്റര്‍ജി ആളൊരു മാന്യനാ... ശെരിക്കും മാന്യന്‍. പണ്ട് ബ്രോക്കര്‍ പറഞ്ഞ പോലെ ഇടക്കിടെ ഉള്ളി തിന്നുന്ന സ്വഭാവം മാത്രം ഉണ്ട്.

മൊട്ടക്ക് റ്റൂ വീലര്‍ ലൈസന്‍സ് എടുക്കാന്‍ മോഹമുദിച്ചു. പക്ഷേ ഓടിച്ച് പഠിക്കാന്‍ ഒരു വണ്ടി ഇല്ല. ഒടുവില്‍ ഞാന്‍ ഡ്രൈവിങ് പഠിപ്പിച്ച് കൊടുക്കാം എന്നേറ്റു. വര്‍ഗീസിന്റെ പഴയ ഒരു ലാമ്പി ഞാന്‍ കടമെടുത്തു. അതിലാണ് മൊട്ട, ഗണേഷ് ശ്രീകുമാര്‍ എന്നിവര്‍ റ്റൂ വീലര്‍ പഠിച്ചത്. ഇവരെ മൂന്ന് പേരെയും കൊണ്ട് ഞാന്‍ ലഞ്ച് ടൈമില്‍ ജവഹര്‍ നഗറിന്റെ ഉള്ളിലേക്ക് പോകും. അവിടെയാകുമ്പോള്‍ തിരക്കുള്ള റോഡ് അല്ല. അങ്ങനെ പഠിപ്പ് തുടങ്ങി. എന്തായാലും രണ്ട് ദിവസം കൊണ്ട് ആ റോഡ് വൃത്തിയായി. സ്കൂട്ടര്‍ കൊണ്ട് റോഡ് തൂക്കുകായിരുന്നു മൂന്ന് പേരും. അങ്ങനെ ഒരു വിധം ഗിയര്‍, ക്ലച്ച്, ബ്രേക്ക് ആക്സിലറേറ്റര്‍ എന്നിങ്ങനെയൊക്കെയുള്ള കിടുപിടികള്‍ എവിടെയൊക്കെയാണെന്ന് അല്ലാരും കാണാപ്പാടം പഠിച്ചു.

പെട്ടെന്ന് ലഭിച്ച (അമിതമായ) ഒരു ആത്മവിശ്വാസത്തിന്റെ പേരില്‍ മൊട്ട ചാറ്റുവിനോട് സ്കൂട്ടറിന്റെ ചാവി ചോദിച്ചു. ചാറ്റുവിന്റേത് കിടിലം സ്കൂട്ടറാ. വെസ്പ സെലക്റ്റ് 2. ലാമ്പി അടക്കമുള്ള ഒരു വണ്ടിയാണ്. ക്ലച്ച് വിട്ടെടുത്താല്‍ അവന്‍ ഓഫ് ആയിപോകും. വെസ്പയാണെങ്കില്‍ ചാടും. ഈ ഡിഫറന്‍സ് ഒന്നും അറിയാതെയാണ് മൊട്ട ചാവി ചോദിച്ചത്. മടിച്ച് മടിച്ചാണെങ്കിലും ചാറ്റു ചാവി കൊടുത്തു. ബിജേഷിന് സന്തോഷമാ‍യി. എല്ലാരോടും ഓടിനടന്ന് റ്റാറ്റ കാണിച്ചിട്ട് മൊട്ട വണ്ടി എടുത്തു. ഫസ്റ്റ് കിക്കില്‍ തന്നെ വണ്ടി ചാലുവാക്കി!ആത്മവിശ്വാസം റൈസ് റ്റു റ്റൂ!

അങ്ങനെ ബിജേഷിന്റെ കന്നി യാത്ര(ലൈസന്‍സ് ഇല്ലാതെ). കുറച്ച് കഴിഞ്ഞ് മൊട്ട ഓടിവരുന്നത് കണ്ടു. ചാറ്റര്‍ജിക്ക് റ്റെന്‍ഷനായി. ഡാ... വണ്ടിയെവിടെ? ബിജ്: താഴെയുണ്ട്. ഷിജൂ ഒരു (മോണിറ്ററിന്റെ)കാഡ്ബോഡ് പെട്ടിയെടുത്തോണ്ട് താഴോട്ട് വാ. എന്ന് പറഞ്ഞ് താഴേക്ക് ഓടി. ചാറ്റു പിറകേ ഓടി. പടിക്കെട്ടിറങ്ങുമ്പോള്‍ ചാറ്റു ചോദിച്ചു: എന്തിനാ പെട്ടി?

മൊട്ട: വണ്ടി ചെറുതായൊന്ന് തട്ടി.
ചാ: അയ്യൊ? എന്ത് പറ്റി?
മൊ: വരുന്ന വഴി ഒരു പോസ്റ്റ് ഉണ്ടായിരുന്നു അതിലിടിക്കണ്ടാന്ന് കരുതി ഒന്ന് വെട്ടിച്ചു. അപ്പൊ മതിലിലിടിച്ചതാ. (സോ സിമ്പിള്‍)
ചാ: അതിന്റെന്തിനാ പെട്ടി?
മൊ: നീ വാ കാണിച്ചു തരാം.

ചാറ്റര്‍ജിയുടെ പിന്നത്തെ റെസ്പോണ്‍സ് സദ്ഗുരു ശ്രീ പച്ചാളം ഭാസിയുടേത് പോലെയായിരുന്നു! കരയണോ ചിരിക്കണോ എന്നറിയാത് കണ്‍ഫ്യൂസ് ആയി നിന്നു. വണ്ടിയുടെ കണ്ടിഷന്‍ എക്സെലന്റ്. ബോഡി ഇല്ല. ഹെഡ്ലൈറ്റ് ഇല്ല. മിറര്‍ ഒടിഞ്ഞു. ഇതൊക്കെ പെറുക്കി ഇടാനാണ് ആ പെട്ടി.ക്ലച്ച്-ബ്രേക്ക് ലിവറുകളും നാസ്തി! ചുരുക്കത്തില്‍ പറഞ്ഞാല്‍ വണ്ടി ഇരുമ്പായി.

ചാ: നീ ഇപ്പൊ എവിടെപ്പോയതാ?
മൊ: കുറച്ച് പച്ചക്കറി വാങ്ങാന്‍ പോയതാ.

ചാ: എന്നിട്ട് പച്ചക്കറിയെവിടെ?
മൊ: കടയിലെത്തിയപ്പോഴാ ഓര്‍ത്തത് എന്റെ വീട്ടില്‍ അടുപ്പില്ലല്ലോ. പിന്നെ ഞാന്‍ തിരിച്ചു പോന്നു.

ചാറ്റര്‍ജിയുടെ കണ്ട്രോള്‍ വിട്ടു. ഇല്ലാത്ത അടുക്കളയില്‍ കൂട്ടാന്‍ വെക്കാന്‍ പോയതു കൊണ്ടേ വണ്ടി വെറും ആക്രിയായി മാറിയത് കണ്ട്.

ഒടുവില്‍ കഴിഞ്ഞ ദിവസം അത് ഒരു പാണ്ടിക്ക് വിറ്റു. 750 ഇന്ത്യന്‍ രൂപ.!
ചാറ്റു ഒരു സെക്കന്‍ഡ് ഹാന്‍ഡ് സ്പ്ലെന്‍ഡറ് വാങ്ങി.
മൊട്ട ഇന്നലെ ഒരു ഫോറ്ഡ് കാര്‍ എടുത്തു.

(കലികാല വൈഭവം)

Monday, April 2, 2007

അന്നദാനം മഹാദാനം.

അന്നദാനത്തിന്റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്.

കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്‍ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി. ഉള്ള ആപ്പിളും, മുന്തിരിയുമെല്ലാം തന്നെ സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ളതാണ്. വൈകുന്നേരമായപ്പോഴേക്കും കര്‍ണ്ണന്‍ ഒരു സൈഡായി. കട്ടയും പടവും മടങ്ങിയ കര്‍ണ്ണന്‍ കൃഷ്ണനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. ഒന്നും തിന്നാനും കുടിക്കാനും തരാതെ എന്ത് സ്വര്‍ഗ്ഗം? സുയോധനന് എല്ലാ സൌഭാഗ്യവും ഉണ്ട്. എനിക്ക് ഭക്ഷണവും വെള്ളവും ഇല്ല. എന്നിങ്ങനെ പരാതികള്‍ ലിസ്റ്റ് ഇട്ടു.

കൃഷ്ണന്‍:നീ ഭൂമിയില്‍ എന്തൊക്കെ ചെയ്തൊ, അതനുസരിച്ചാണ് സ്വര്‍ഗ്ഗത്ത് നിനക്ക് ഓരോ സൌകര്യങ്ങള്‍ കിട്ടുന്നത്. എന്നെങ്കിലും ദാഹിച്ച് വരുന്ന ഒരാള്‍ക്ക് വെള്ളമോ, വിശന്ന നടന്ന ഒരാള്‍ക്ക് ഭക്ഷണമോ നീ കൊടുത്തിട്ടുണ്ടോ? കൊടുത്തതെല്ലാം സ്വര്‍ണ്ണവും, വെള്ളിയും രത്നങ്ങളുമല്ലെ? പിന്നെ നിനക്ക് സ്വര്‍ഗ്ഗത്തിലെങ്ങനെ ഭക്ഷണം കിട്ടും?.

കര്‍ണ്ണന്‍ ആകെ വിഷമത്തിലായി.

കര്‍ണ്ണന്‍: ഭക്ഷണം കിട്ടാന്‍ ഒരു വഴിയും ഇല്ലെ?

കൃഷ്ണന്‍: എന്നെങ്കിലും ആര്‍ക്കെങ്കിലും അന്നദാനം നടത്തുന്ന സ്ഥലത്തേക്ക് നീ വഴി പറഞ്ഞു കൊടുത്തിട്ടുണ്ടോ?

കര്‍ണ്ണന്‍: ഉണ്ട്. ഒരിക്കല്‍ സുയോധനന്‍ അന്നദാനം നടത്തിയപ്പോള്‍ ഒരാള്‍ക്ക് ആ സത്രത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൃഷ്ണന്‍: എന്നാല്‍ നീ അന്ന് ചൂണ്ടിയ ആ വിരല്‍ ഇപ്പോള്‍ നുണഞ്ഞ് നോക്കൂ.

കര്‍ണ്ണന്‍ ഭഗവാനെ അനുസരിച്ചു. വലതു കയ്യിലെ ചൂണ്ടുവിരല്‍ നുണഞ്ഞ കര്‍ണ്ണന് വിശപ്പ് മാറി എന്ന് ഐതീഹ്യം. അന്നദാന സത്രത്തിലേക്ക് ചൂണ്ടിക്കാട്ടിയ വിരലിന് ഇത്രയും പുണ്യമെങ്കില്‍, അന്നദാനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയം.

അന്നദാനം മഹാദാനം.

Wednesday, March 28, 2007

പുതിയ കേമറാ മേനോന്‍

നമസ്കാരം നാട്ടാരേ,

അങ്ങനെ പൊന്നമ്പലം ഒരു ക്യാമറ വാങ്ങി. ഒരു നല്ല ഡീല്‍ ഒത്തുവന്നു.




ഡീല്‍ ഇങ്ങനെ... കൂള്‍പിക്സ് എല്‍ 10+ട്രാന്‍സന്‍ഡ് 1 ഗിഗാ മെമറി+2നിക്ക് കാഡ് ബാറ്ററി+റീച്ചാര്‍ജ്ജര്‍+കവര്‍ = 7500 രൂപ.

നഷ്ടമാണോ അണ്ണന്മാരേ?

എല്‍ 10-നെ കുറിച്ച് കുറച്ച് ടിപ്സ് ആന്‍ഡ് ട്രിക്ക്‌സ് ഉണ്ടെങ്കില്‍ പറഞ്ഞ് തരൂ...

Thursday, March 15, 2007

എന്റെ ബൂലോഗത്തിനിതെന്ത് പറ്റി?

മുന്നറിയിപ്പ്: ഇത് എന്റെ അറിവില്ലായ്മ കൊണ്ടെഴുതുന്നതാണ്. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. സത്യമായും മനസ്സിലാകാത്തതാണ്.

ഇവിടെ ആര്‍ക്കും ഒന്നും വേണ്ട. പക്ഷെ അല്‍‌ഗുലുത്ത് കമന്റുകള്‍ ഇട്ട് മുടിയെ അനാക്കോണ്ടയാക്കും.

ഈ ജോലിത്തിരക്കിനിടയില്‍ നമുക്ക് കിട്ടുന്നതോ ഒരിത്തിരി നേരം. അത് ഇങ്ങനെ അടി പിടി കൂടി കളയണോ?

അവകാശങ്ങള്‍ നേടിയെടുക്കേണ്ടവ തന്നെ. വ്യക്തി ഹത്യ തെറ്റ് തന്നെ. ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ മറ്റൊരു കാര്യം നമ്മള്‍ എല്ലാരും മറക്കുന്നു. ബൂലോഗത്ത് കുറച്ച് കാലമായി ഒരു നല്ല സൃഷ്ടി പോലും ഉണ്ടായിട്ടില്ല. ഞാനൊക്കെ ബ്ലോഗിങ്ങിന് ഇറങ്ങീട്ട് കാലം വളരെ കുറച്ചേ ആയുള്ളൂ. ഏറിയാല്‍ ഒരു വര്‍ഷം. ആക്റ്റിവായിട്ട് 8 മാസം. ഇതിനിടക്ക് ബൂലോഗത്തിന്റെ പല മുഖങ്ങളും ഞാന്‍ കണ്ടു. തമാശ പോസ്റ്റുകള്‍, യാത്രാ വിവരണം, ഫോട്ടോ ബ്ലോഗ്, പാട്ട്, വിമര്‍ശനം എന്നിങ്ങനെ പലതും. എല്ലാം നല്ലതായിരുന്നു, ആരോഗ്യകരമായിരുന്നു. പക്ഷെ, കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍, പുതിയ ഒരു രീതിയും കാണാനുള്ള ഭാഗ്യം എനിക്കു സിദ്ധിച്ചു. ക്രൂരമായ വ്യക്തിഹത്യ, കൂട്ടം ചേര്‍ന്ന് ആക്രമിക്കല്‍, കോപ്പിറൈറ്റിനോട് അനുബന്ധിച്ച് നിര്‍ഭാഗ്യകരമായ ചില പ്രശ്നങ്ങള്‍ ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ഞാനൊന്ന് ചോദിച്ചോട്ടെ? ഈ കൂട്ടത്തിലെ പലരും, നല്ല സൃഷ്ടികള്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. പക്ഷേ ഈ ബഹളത്തിനിടയില്‍ കൊണ്ട് അത് പോസ്റ്റ് ചെയ്താല്‍ അവയ്ക്ക് വേണ്ട പ്രാധാന്യം കിട്ടാതെ പോകുമല്ലൊ എന്ന വിഷമം കൊണ്ട് മാത്രം അത് പോസ്റ്റുന്നില്ല. ഇങ്ങനെ എത്ര എത്ര പോസ്റ്റുകള്‍, നല്ല പോസ്റ്റുകള്‍.

കിരണ്‍സിന്റെ പോസ്റ്റില്‍ ആരോ പറഞ്ഞ മാതിരി, ഇപ്പോ ബ്ലോഗ് വായിച്ച ടെന്‍ഷന്‍ മാറണമെങ്കില്‍ ഒരു മണിക്കൂര്‍ ജോലി ചെയ്യണം! ഉള്ളത് പറയാല്ലൊ... ആ ഒള്ള കമന്റ് മൊത്തം വായിച്ച് കഴിഞ്ഞപ്പൊ, ഇതിലാരാ വാദി ഭാഗം, ആരാ പ്രതി ഭാഗം എന്ന് പോലും തിരിച്ചറിയാന്‍ പറ്റാതായി. ആര്‍ക്ക് എന്ത് വേണമെന്ന് മനസ്സിലാകുന്നില്ല. യാഹൂ, മാപ്പ്, ദുനിയാ, ലോനപ്പന്‍, ബെന്നി, കോപ്പിറൈറ്റ്, കണ്ടന്റ്, ഇഞ്ചി, സൂ എന്നിങ്ങനെ കോമണ്‍ ആയി ചില വാക്കുകള്‍. ഇതില്‍ എത്ര പേര്‍ കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കുന്നു, എത്ര പേര്‍ കാര്യം മനസ്സിലാവാതെ വായിട്ടടിക്കുന്നു, എത്ര പേര്‍ എന്നെ പോലെ പകച്ച് നില്‍ക്കുന്നു എന്നൊന്നും മനസ്സിലാവുന്നില്ല.

കഴിഞ്ഞത് ഒരു ദുഃസ്വപ്നമായി മറക്കാന്‍ കഴിയുന്നതാണെങ്കില്‍ അത് ചെയ്യൂ... അല്ലാത്തവര്‍, ആരാണോ മാപ്പ് ചോദിക്കേണ്ടത്, അവര്‍ക്ക് മാപ്പ് കൊടുത്തേക്കൂ, ചോദിക്കാതെ തന്നെ. “ഇതൊക്കെ പറയാന്‍ നിനക്കെന്താടാ കാര്യം?“ എന്നാണ് ചോദ്യമെങ്കില്‍. “അയ്യോ അണ്ണാ, അണ്ണനാരുന്നാ? ഞാങ്കരുതി ല മറ്റേ അണ്ണനാണന്നണ്ണാ. ശമീരണ്ണാ... പ്വാട്ടാ” ഇതാണ് എന്റെ മറുപടി. യാഹൂ ചെയ്തത് തെറ്റ്, ദുനിയാ ചെയ്തതും തെറ്റ്. അതിനായി നാം എന്തിന് തല്ല് കൂടണം. ഇനി തല്ല് കൂടിയേ തീരൂ എങ്കില്‍ അതിനും എതിര്‍പ്പില്ല. പക്ഷേ നല്ല ഒരു ഔട്ട് പുട്ട് അതില്‍ നിന്നും വരണം. കുറേ പേര്‍ ബൂലോഗത്തിനോട് പിണങ്ങി ബ്ലോഗ് പൂട്ടി പോകുന്നതല്ല ആ റിസള്‍ട്ട് എന്ന് കൂടി സൂചിപ്പിച്ചോട്ട്.

ഇതിന് താഴെ ഡിസ്ക്രീറ്റ് കണ്ടന്റ് ആണ്. വായിച്ചിട്ട് ഇതിന്റെ പേരില്‍ എന്നെ തല്ലല്ല്. ഈ സബ്ജക്റ്റില്‍ കമന്റും വേണ്ട..
(
എന്തിനാ ആവശ്യമില്ലാതെ ലോനപ്പനെ ഇതിലോട്ടിഴക്കുന്നത്? അങ്ങോര് ബ്ലോഗും പോസ്റ്റും എല്ലാം നിര്‍ത്തിപ്പോയതല്ലെ? പിന്നേം എന്തിനാ? വിട്ട് പിടി.
)
ഡിസ്ക്രീറ്റ് കണ്ടന്‍റ്റ് അവസാനിച്ചു.

വരുന്ന തിങ്കളാഴ്ച്ച മുതല്‍ ബൂലോഗം സാധാരണ ഗതിയിലാകുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ?

സമര മുന്നണിയില്‍ നിന്ന എല്ലാപേര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍, വിജയാശംസകള്‍ ആശംസകള്‍.

ബാരറ്റ ചേച്ചി

നമസ്കാരം,


ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നത്, ബാരറ്റ 9000 എന്ന ഒരു കൈ തോക്ക് ആണ്. ഇനി അതിന്റെ കൂടുതല്‍ വിവരങ്ങളിലേക്ക്...

“Beretta 9000 series“
ഈ കാണുന്നതാണ് ഐറ്റം!


പ്രാഥമിക വിവരങ്ങള്‍:

Beretta 9000S in 9 mm

തരം: സെമി ആട്ടോമാറ്റിക്ക് പിസ്റ്റൊള്‍
ജനന സ്ഥലം: ഇറ്റലി (അതെ മ്മ്‌ടെ കൊത്ത്രോക്കിച്ചായന്റെ ഇറ്റലി)
നിര്‍മ്മിതി: ബാരറ്റ

സ്പെക്ക്:
ഭാരം: 730 ഗ്രാം - 9000ഡി, 9 * 19 എം എം
755 ഗ്രാം - 9000എഫ്, 9 * 19 എം എം
760 ഗ്രാം - 9000ഡി, .40 എസ് & ഡബ്ല്യൂ
785 ഗ്രാം - 9000എഫ്, .40 എസ് & ഡബ്ല്യൂ

നീളം: 168 മില്ലിമീറ്റര്‍ (6.6 ഇഞ്ച്)
ബാരല്‍ നീളം: 88 മി.മി (3.5 ഇഞ്ച്)
കാഡ്രിജ്:
1) 9 * 19 എം എം
2) .40 എസ് & ഡബ്ല്യു

ഫീഡ് സിസ്റ്റം:
* (9 x 19 mm) 12 റൌണ്ട് മാഗസീന്‍
* (.40 S&W) 10 റൌണ്ട് മാഗസീന്‍

സൈറ്റ്: ഉരുക്ക്

ബാരറ്റ 9000 ആധുനിക കാലത്തെ ഒരു ഒന്നാംതരം കോമ്പാക്റ്റ് സെമീ ആട്ടോമാറ്റിക്ക് കൈത്തോക്കാണ്. ഇതുണ്ടാക്കിയത്

ഇറ്റലിയിലെ ബാരറ്റ എന്ന കമ്പനിയാണ്. ഇത് പൊതുവേ, സ്വയ രക്ഷക്കായി സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണ്.

ബാരറ്റ 9000 പിസ്റ്റൊള്‍, പോളിമര്‍ ഡിസൈനില്‍ ഉണ്ടാക്കിയ ഒരു പരമ്പരാ‍ഗത ശൈലിയുള്ള തോക്കാണ്. ഇത്

സിനിമയിലൊക്കെ കാണുന്ന മാതിരി മുകള്‍ ഭാഗം പിറകോട്ട് വലിച്ച് വിട്ട് വെടി പൊട്ടിക്കുന്ന തരം പിസ്റ്റൊള്‍ ആണ്. ഇതിന്റെ

സ്ലൈഡിങ് പാര്‍ട്ട്, വലിച്ച് വിടുന്ന ഭാഗം ഇരുമ്പാല്‍ നിര്‍മ്മിതമാണ്. ഇതില്‍ രണ്ട് തരം ബുള്ളറ്റുകള്‍ ഉപയോഗിക്കാം. ഒന്ന് 9

മില്ലിമീറ്റര്‍ ഡയമീറ്ററും, 19 മിമി നീളവും ഉള്ള ബുള്ളറ്റ് ആണ്. അതല്ല എങ്കില്‍ .40 S&W എന്ന തരം ബുള്ളറ്റ് ആണ്. S&W

എന്നാല്‍ സ്മിത് ആന്‍ഡ് വെസ്സര്‍‍. കാലിബര്‍ അനുസരിച്ച് 10 അല്ലെങ്കില്‍ 12 ബുള്ളറ്റുകളുടെ മാഗസീനും ലഭ്യമാണ്. കൂടുതല്‍

റൌണ്ടുകള്‍ക്കായി ഉപയോഗിക്കാവുന്ന മാഗസീന്‍ അഡാപ്റ്ററുകള്‍ ലഭ്യമാണ് പക്ഷേ കിട്ടാന്‍ ബുദ്ധിമുട്ടാണ്. വിരലുകള്‍

സൌകര്യമായി വയ്ക്കാന്‍ പാകത്തിനുള്ള മാഗസീനുകളും മാഗസീന്‍ അഡാപ്റ്ററുകളും വിപണിയില്‍ ലഭ്യമാണ്. കസ്റ്റം

സൈറ്റുകളും ലഭ്യമാണ്. (സൈറ്റ് എന്നാല്‍, ഉന്നം പിടിക്കാനായി തോക്കിനു മുകളിലുണ്ടാക്കുന്ന ഒരു വെട്ടോ, അല്ലെങ്കില്‍

തോക്കിനോട് ഘടിപ്പിക്കുന്ന ഭൂതക്കണ്ണാടിയോ ആണ്)

വ്യതസ്ത മോഡലുകള്‍

ബാരറ്റ 9000-ന് രണ്ട് കാലിബറുകളില്‍ ഉള്ള രണ്ട് മോഡലുകള്‍ ഉണ്ട്. ബാരറ്റ 9000 ഡി, എഫ് എന്നിവയാണ്

മോഡലുകള്‍. അതില്‍ തന്നെ 9 x 19 മിമി യും, .40 S&W യും ഉണ്ട്. അങ്ങനെ മൊത്തം നാല്‍ മോഡല്‍.

എഫ് മോഡലിന്റെ സുരക്ഷാ സൌകര്യങ്ങള്‍ നല്ലതാണ്, ക്രോസ്സ് ഫയറിങ്ങ് കമ്മിയാവാന്‍ ഇത് സഹായിക്കും. ഡി മോഡലിന്റെ

ഡബ്‌ള്‍ ആക്ഷന്‍ രീതി, ഡീകോക്കിങ് ഉഴിവാക്കുന്നു.

വീണ്ടും ഒരു പുതിയ മോഡല്‍ തോക്കുമായി ഞാന്‍ വീണ്ടും വരാം. അത് വരെ ഗുബ്ബായ് (ശ്രീകണ്ഠന്‍ നായര്‍ സ്റ്റൈലില്‍)

പി.എസ്സ്: ഷിജു, വിക്കിയിലോട്ട് തട്ടിക്കൊ!

അറിയിപ്പ്: ഇത് വിക്കിപ്പീഡിയായ്ക്ക് വേണ്ടി തയ്യാറാക്കിയ ലേഖനം. ചിത്രങ്ങളും വിവരങ്ങളും വിക്കിക്ക് സ്വന്തം. ഞാന്‍ വെറും ടൈപ്പിസ്റ്റ്!

ക്രോണിക്കിള്‍ തിരിച്ചു വന്നു

നമസ്കാരം,

എന്റെ കളഞ്ഞ് പോയ ബ്ലോഗിന്റെ അതേ പേരില്‍ ഞാന്‍ വീണ്ടും ഒരു ബ്ലോഗ് ആരംഭിക്കുന്നു. പഴയത് പോലത്തെ സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ സ്വന്തം

പൊന്നമ്പലം