ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Saturday, August 25, 2007

ഡഗ്ലാസോഗ്രഫി - 1

സസ്യശാമള കോമള സുന്ദരമായ കേരളത്തിന്റെ ഭരണയന്ത്രം തലങ്ങും വിലങ്ങും തിരിയുന്ന തിരുവനന്തപുരം എന്ന നഗരത്തിന്റെ പ്രാ(ഭ്രാ)ന്ത പ്രദേശത്തുള്ള കവടിയാര്‍ എന്ന സ്ഥലത്ത് പ്ലുക്കോ, പ്ലുക്കോ എന്നൊരു സോഫ്റ്റ്വേറ് കമ്പനി ഉണ്ടാരുന്നു. അവിടെ ഡഗ്ലസ് ഡഗ്ലസ് എന്നൊരു പയ്യന്‍ ഉണ്ടായിരുന്നു. 2004-ല്‍ അവന്‍ ആ കമ്പനിയില്‍ ജോയിന്‍ ചെയ്തു. ജോയിന്‍ ചെയ്ത് അധികം കാലത്തിനു മുന്നേ തന്നെ അവന്‍ ഒരു എണ്ണം പറഞ്ഞ കുടിയനാണെന്ന് അറിവുള്ളവര്‍ മനസ്സിലാക്കുകയും, അതില്‍ അവന്റെ പ്രാഗദ്ഭ്യം തെളിയിക്കാന്‍ അവസരം ഒരുക്കു കൊടുക്കുകയും കൂടി ചെയ്തപ്പോള്‍, അവന്‍ പറയുന്ന വാക്കുകള്‍ ഹൃദയത്തില്‍ നിന്നും പോയിന്റ് - റ്റു - പോയിന്റ് ബസ്സ് ഓടിക്കുന്നത് പോലെയായിരുന്നു. ഡഗ്ലസ് പറഞ്ഞത് - “എടാ, ഞാന്‍ ഫസ്റ്റ് സെമെസ്റ്റര്‍-ല്‍ പഠിക്കുമ്പോള്‍ വളരെ നല്ല ഒരു പയ്യനായിരുന്നു. തേര്‍ഡ് സെമെസ്റ്റര്‍ ആയപ്പോള്‍ എല്ലാരും കൂടി പറഞ്ഞ് പറഞ്ഞ് എന്നെ കൊണ്ട് ബിയര്‍ അടിപ്പിച്ചു. പണ്ടൊക്കെ ഒരു ബിയര്‍ മതിയായിരുന്നു. ഇപ്പൊ നാല് ഹോട്ട് അകത്ത് ചെല്ലാതെ ഉറങ്ങാന്‍ പറ്റുന്നില്ല...” ഈ വാക്കുകള്‍ ഡഗ്ലസ് എന്ന മനുഷ്യന്റെ ആ നിഷ്കളങ്കമായ ഉപബോധമനസ്സിന്റെ സ്വച്ഛതയുടെ പ്രക്ഷാളനമാണ് (പുതിയ വാക്കാണ്).

കാലപ്രയാണത്തില്‍, ഡഗ്ലസ് തിരുവനന്തപുരത്തുകാരുടെ കണ്ണില്‍ ഒരു ഉണ്ണിയായി മാറുകയും, അന്നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥാ വിശേഷം ഉണ്ടാവുകയും ചെയ്തപ്പോള്‍, ബാംഗളൂരിലേക്ക് ചേക്കേറി. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നാണല്ലോ പണ്ട് ശാന്തീകൃഷ്ണാ പറഞ്ഞത്. അവന്‍ ബാംഗളൂരില്‍ എത്തിയപ്പോളാണ് തിരുവനന്തപുരത്ത് അവനെ സ്നേഹിച്ചിരുന്ന, അവനെ മാത്രം സ്നേഹിച്ചിരുന്ന, അവന്‍ സ്നേഹിച്ചിരുന്ന ഒരു ഹൃദയം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാ‍ം യാന്ത്രികമായിരിക്കും. മൈ നമ്പര്‍ ഈസ് 09841295707. (ഹാവൂ പീറ്റേഴ്സണ്‍ ഔട്ട് ആയി) അവന്‍ സ്വയം പറഞ്ഞു. പിന്നെ ചെയ്തതും യാന്തികം മാത്രം. “ബീയെസ്സെന്നെലും, മോട്ടോറോളായും ഈ പ്രേമത്തിനു സാക്ഷികള്‍” എന്നവന്‍ ഉറക്കെ തുറക്കേ പ്രഖ്യാപിച്ചൂ. ഫോണ്‍ബുക്കില്‍ നിന്നും അമ്മിണിയുടെ ഫോണ്‍ നമ്പര്‍ എടുത്തു. ആ നമ്പറും നോക്കി അവന്‍ ഒരു വീക്കെന്‍ഡ് കഴിഞ്ഞുകൂടി. മനസ്സില്‍ ഒരായിരം ചിത്രശലഭങ്ങള്‍ ഒരുമിച്ച് പറന്നുയര്‍ന്ന പോലെ. അവന്റെ മനസ്സില്‍ അവളിടെ മുഖം തികട്ടി വന്നുകൊണ്ടേ ഇരുന്നു, പഴകിയ മൈസൂര്‍ പാക്ക് തിന്ന പോലെ. അവളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവന്റെ മനസ്സില്‍ കവി ഭാവനകളുടെ ഉദാത്തമായ പല വര്‍ണ്ണങ്ങളും മിന്നി മറഞ്ഞു. നിലാവ്, പൂര്‍ണ്ണ ചന്ദ്രന്‍, നെയ്തലാമ്പല്‍, പാല്‍, പനിനീര്‍, ശിശു, ശൃംഗാരം, കിളിക്കൊഞ്ചല്‍, കാറ്റ്, ചന്ദനം, മുല്ലപ്പൂ... എന്നിങ്ങനെ പ്രണയത്തിന്റെ പല ഭാവങ്ങളും... പ്രേമത്തിന്റെ ഉത്തുംഗ ശൃംഗത്ത് നിന്നും അവന്‍ ലോകത്തെ പുതിയ ഒന്നിനെ പോല്‍ നോക്കിക്കണ്ടു, ആ കാമുക ഹൃദയം വെമ്പല്‍ കൊണ്ടു.-

“അറിഞ്ഞില്ല പൊന്നേ
ആരുമൊട്ടു പറഞ്ഞതുമില്ലാ
ദിനമൊട്ടു കഴിഞ്ഞുമില്ലാ
എങ്കിലും മനമൊട്ടൊഴിഞ്ഞുമില്ല...”

ബാംഗളൂരില്‍ തവരക്കരയിലെ ഫ്ലാറ്റില്‍, ആന്റി-ക്ലോക്ക്‌വൈസ് ദിശയില്‍ തിരിയുന്ന ഫാനില്‍ നോക്കി മലര്‍ന്ന് കിടന്നപ്പോള്‍, അവന്‍ അറിയാതെ തന്നെ ഭൂതകാലത്തിന്റെ കിഴുക്കാംതൂക്കായ താഴ്വരകളിലേക്ക് കൂപ്പുകുത്തി.

[ഞാന്‍ ചത്തില്ലെങ്കില്‍ ഇത് തുടരും... (എന്തൊരു അഹങ്കാരം.. ഹ്മ്മ്മ്)]

3 comments:

Unknown said...

ഡഗ്ലസ്സിന്റെയും അമ്മിണി പിള്ളയുടെയും കോരിത്തരിപ്പിക്കുന്ന പ്രണയകഥ.


പി.എസ്സ്: അനുഭവത്തിന്റെ റ്റ്യൂബ്‌ലൈറ്റിന്റെ വെളിച്ചത്തില്‍; ഒരു തുടരന്‍ തുടങ്ങാന്‍ വളരെ എളുപ്പമാണ്.

ധര്‍മ്മരാജന്‍ | dharmarajan said...

ബാക്കി എവിടെ?

:)

ആവനാഴി said...

അതെ, പ്രണയത്തിന്റെ സങ്കീര്‍ത്തനങ്ങള്‍ അവന്റെ ഹൃദയത്തില്‍ സാമ്പ്രാണിത്തിരി കത്തിച്ചുവച്ചു. പുകയില്ലാത്ത അടുപ്പുപോലെ അതു കത്തിയെരിഞ്ഞപ്പോള്‍ അവന്റെ ഹൃത്തിലുതിര്‍ന്ന പ്രേമത്തിന്റെ തീവ്രഭാവം കൊറോണാറി ആര്‍ട്ടറിയിലൂടെ വീറോടെ പ്രവഹിച്ചു.

“വാട് ദ ഹെല്‍!” അവന്‍ മോട്ടറോള നിവര്‍ത്തി അമ്മിണിയെ വിളീച്ചു. പ്രേമസ്വരൂപിണീയായ അമ്മീണി തന്നെയായിരുന്നു അവന്റെ‍ പ്രേമസങ്കീര്‍ത്തങ്ങള്‍ക്കു ചെല്ലോ വായിച്ചത്. അമോണിയാ,എന്റെ അമോണിയാ ഓ മൈ ഡിയര്‍ അമ്മിണീ...ഒരു സൈക്കഡലിക് കടലിടുക്കില്‍ പെട്ടുഴലുന്നവനെപ്പോലെ അവന്‍ പാടി:

അറിഞ്ഞില്ല പൊന്നേ
ആരുമൊട്ടു പറഞ്ഞതുമില്ലാ
ദിനമൊട്ടു കഴിഞ്ഞുമില്ലാ
എങ്കിലും മനമൊട്ടൊഴിഞ്ഞുമില്ല...”

അങ്ങകലെ ശ്രീലങ്കയിലേക്കു പോകാ‍ന്‍ വിമാനം പിടിക്കാനാനായി തന്റെ ഫെറാറിയില്‍ പറക്കവേയാണു അമ്മീണിയുടെ നോക്കിയ N70 ശബ്ദിച്ചത്. അവളതിലൂടേ അവന്റെ പ്രണയവെപ്രാളം ശ്രവിച്ചു.

അവള്‍ തിരുമൊഴിയുതിര്‍ത്തു, പാട്ടായിത്തന്നെ.

അറിയാത്തതെതാണു ബേബേ?
എന്‍ ഹൃദയത്തിലൊഴുകുന്ന പ്രണയാഗ്നി
വര്‍ണ്ണങ്ങളറിയാത്തതെന്താണു ബേബേ?
നിന്‍ മനതാരില്‍ നീപോലുമറിയാതെ
കേറിഞാന്‍ കുടില്‍കെട്ടിവാണെന്റെ ബേബെ!

പിന്നെ ആക്സിലറേറ്ററില്‍ പ്രചണ്ഡമായി ചവിട്ടി കത്തിച്ചു വിട്ടു.